
അനധികൃത രൂപമാറ്റം: വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലീസ്
ഷാർജ: അനധികൃതമായി മോടികൂട്ടിയ 100 വാഹനങ്ങളും 40 മോട്ടോർ സൈക്കിളുകളും ഷാർജ പൊലീസ് പിടിച്ചെടുത്തു. റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നതും താമസക്കാർക്ക് അരോചകമാകുന്നതുമായ രീതിയിൽ പ്രവർത്തിച്ചതിനാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. എല്ലാ ഡ്രൈവർമാരും നിയമം പാലിക്കണമെന്നും പൊതുസുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
യുഎഇയിൽ ശബ്ദ ശല്യം സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തും. ഫെഡറൽ ട്രാഫിക് നിയമപ്രകാരം മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഹോണുകളോ മ്യൂസിക് സിസ്റ്റങ്ങളോ ഉപയോഗിച്ചാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പൊയിന്‍റുകളും ശിക്ഷ ലഭിക്കും. മോടികൂട്ടിയ വാഹനങ്ങളിൽ നിന്നാണ് ശബ്ദം വരുന്നതെങ്കിൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പൊയിന്‍റുകളുമാണ് ശിക്ഷ.
അനുമതിയില്ലാതെ മോടികൂട്ടിയ വാഹനങ്ങൾ കണ്ടുകെട്ടും. വാഹനം തിരിച്ചു ലഭിക്കാൻ ഉടമകൾ 10,000 ദിർഹം ഫീസ് നൽകേണ്ടിവരികയും ചെയ്യും. മൂന്ന് മാസത്തിന് ശേഷവും ഫീസ് അടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ശബ്ദശല്യത്തിന് ഷാർജയിൽ 504 പേർക്കും, അജ്മാനിൽ 117 പേർക്കും ഫുജൈറയിൽ 8 പേർക്കും പിഴ ചുമത്തിയിട്ടുണ്ട്.