
കോൺസുലേറ്റിന്‍റെ ഇടപെടൽ ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ
ഷാർജ: ഷാർജ അൽ നഹ്ദയിൽ മലയാളി യുവതി വിപഞ്ചികയും മകൾ ഒന്നര വയസുകാരി വൈഭവിയും മരിച്ച സംഭവത്തിൽ വൈഭവിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ അമ്മ ശൈലജ ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് യു എ ഇ യിൽ തന്നെ സംസ്കരിക്കുമെന്ന് പിതാവ് നിധീഷിന്‍റെ ബന്ധുക്കൾ അറിയിച്ച സാഹചര്യത്തിലാണ് ശൈലജ ഈ ആവശ്യം ഉന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനാണ് ചൊവ്വാഴ്ച ശൈലജ യു എ ഇ യിലെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അവർ ദുബായിൽ മാധ്യമ പ്രവത്തകരോട് പറഞ്ഞു. രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് നിധീഷിന്‍റ് വീട്ടിൽ സംസ്കരിച്ചാലും വിഷമമില്ല എന്നും അവർ വ്യക്തമാക്കി. ജനിച്ച മണ്ണിൽ സംസ്കരിക്കണമെന്നും അതിന് അനുവദിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.ഇവിടെ തന്നെ സംസ്കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല എന്നും വിപഞ്ചികയുടെ 'അമ്മ കുറ്റപ്പെടുത്തി.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് സമ്മതം നൽകിയിട്ടുണ്ട്. എന്നാൽ, മകൾ വൈഭവിയുടെ മൃതദേഹം യു.എ.ഇയിൽ സംസ്കരിക്കാൻ തീരുമാനിച്ചതിനെതിരേ വിപഞ്ചികയുടെ മാതാവ് ഷാർജ കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെയും കാണും. വിപഞ്ചികയുടെ സഹോദരൻ വിനോദ് ചൊവ്വാഴ്ച വൈകുന്നേരം കാനഡയിൽ നിന്ന് ഷാർജയിലെത്തും.