
ഹാർവാർഡ് -ട്രംപ് സർക്കാർ ഏറ്റുമുട്ടൽ
file photo
ബോസ്റ്റൺ: ഡോണൾഡ് ട്രംപ് സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനിടെ അമെരിക്കയിൽ എത്തുന്ന വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഹാർവാർഡ് സർവകലാശാല രംഗത്ത്. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പ്രവേശനം ഒഴിവാക്കണം എന്നും യാത്ര ചെയ്യുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗത്തിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ ഉപയോഗത്തിലും ജാഗ്രത പാലിക്കണമെന്നുമാണ് സർവകലാശാലയുടെ പ്രധാന നിർദേശം.
ലോഗൻ വിമാനത്താവളത്തിൽ വിദേശ വിദ്യാർഥികൾക്കുള്ള പരിശോധനകൾ കടുപ്പിച്ച സാഹചര്യത്തിലാണ് ഹാർവാർഡ് അധികൃതരുടെ ഈ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്‍റെ വിദേശ വിദ്യാർഥി വിരുദ്ധ നയങ്ങൾക്ക് എതിരെ ഹാർവാർഡ് കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതിനു പിന്നാലെയാണ് സർവകലാശാലയുടെ ഈ നിർദേശങ്ങൾ.
ഹാർവാർഡ് ഇന്‍റർനാഷണൽ ഓഫീസും ഹാർവാർഡ് ലോ സ്കൂൾ ഇമിഗ്രേഷൻ സപ്പോർട്ട് ഗ്രൂപ്പും ചേർന്ന് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സ്വകാര്യ യോഗത്തിലാണ് ഈ നിർദേശങ്ങൾ നൽകിയത്. ലോഗൻ വിമാനത്താവളത്തിനു പകരമായി ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളം, ചിക്കാഗോയിലെ ഓ ഹെയർ വിമാനത്താവളം, ലോസ് ഏഞ്ചൽസിലെ വിമാനത്താവളങ്ങൾ എന്നിവ മികച്ച ഓപ്ഷനുകൾ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നവർ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായി ഹാർവാർഡ് യൂണിവേഴ്സിറ്റി സർക്കാർ നിരീക്ഷണത്തിലായിരുന്നു.
വിവിധ നിർദേശങ്ങൾ ട്രംപ് സർക്കാർ മുന്നോട്ടു വച്ചെങ്കിലും അംഗീകരിക്കാൻ ഹാർവാർഡ് മുന്നോട്ടു വച്ചെങ്കിലും അംഗീകരിക്കാൻ ഹാർവാർഡ് യൂണിവേഴ്സിറ്റി തയാറായിരുന്നില്ല.