
2024 ൽ ദുബായിൽ രേഖപ്പെടുത്തിയത് ഇരുപത് ദശലക്ഷം റഡാർ നിയമലംഘനങ്ങൾ
ദുബായ്: 2024 ൽ ദുബായിൽ ഇരുപത് ദശലക്ഷം റഡാർ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടങ്ങളുടെ പ്രധാന കാരണങ്ങൾ
റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ സംബന്ധിച്ച് റിപോർട്ടിൽ പരാമർശങ്ങളുണ്ട്. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളാണ് പട്ടികയിൽ ഒന്നാമതെത്തിയത്. ഇത് മൂലം 676 അപകടങ്ങൾ ഉണ്ടായി. സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് തൊട്ടുപിന്നിൽ. 518 അപകടങ്ങളാണ് ഈ അശ്രദ്ധ മൂലം ഉണ്ടായത്.
റഡാർ നിയമലംഘനങ്ങൾ
വേഗ പരിധി മറികടന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ റഡാർ നിയമലംഘനങ്ങൾ നടന്നിട്ടുള്ളത്. റഡാർ നിയമലംഘനങ്ങൾക്ക് ശേഷം അനുചിതമായ പാർക്കിങ്ങാണ് രണ്ടാം സ്ഥാനത്തുള്ളത്.
154,948 പാർക്കിങ്ങ് കേസുകളാണ് പോയ വർഷം റിപ്പോർട്ട് ചെയ്തത്. ഗതാഗത അടയാളങ്ങളും റോഡ് നിയന്ത്രണങ്ങളും പാലിക്കാത്തതിന്റെ ഫലമായി 129,263 നിയമലംഘനങ്ങളും ഉണ്ടായി.
മറ്റ് ലംഘനങ്ങൾ
2024-ൽ മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനമോടിച്ച 95 ഡ്രൈവർമാർക്കെതിരേ നടപടിയെടുത്തു. ചുവന്ന സിഗ്നൽ മറികടന്നതിന് 34,542 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അശ്രദ്ധമായ ഡ്രൈവിങ്ങിന് 87,321 കേസെടുത്തിട്ടുണ്ട്.
ഗതാഗത തടസ്സമുണ്ടാക്കിയതിന് 87,194 കേസുകളും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 64,233 കേസുകളും അനധികൃത ഇടങ്ങളിൽ വാഹനം ഓടിച്ചതിന് 60,367 കേസുകളും എടുത്തിട്ടുണ്ട്. 35,233 കാൽനടയാത്രക്കാർ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നതായും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ദുബായ് പോലീസ് ജനറൽ കമാൻഡ്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ സുരക്ഷിതമായ ഡ്രൈവിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗതാഗത ലംഘനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഗതാഗത അവബോധ കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്.