

ദുബായിൽ രണ്ടിടത്ത് നഗരവികസന പദ്ധതികൾ
ദുബായ്: ദുബായിൽ പുതുതായി രണ്ട് താമസമേഖലകളിൽ കൂടി വികസന പദ്ധതികൾ നടപ്പാക്കുന്നു. മദീനത്ത് ലത്തീഫ, അൽ യലായിസ് എന്നിവിടങ്ങളിലാണ് നഗരവികസനം നടപ്പിലാക്കുക. രണ്ടിടങ്ങളിലായി 152 പുതിയ പാർക്കുകളും 33 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്കുകളും നിർമിക്കും. കമ്യൂണിറ്റി മജ്ലിസ്, വിവാഹ ഹാളുകൾ, വ്യത്യസ്ത വിനോദപരിപാടികൾക്കുള്ള സൗകര്യങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.
എമിറേറ്റ്സ് ടവറിൽ നടന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പദ്ധതികൾക്ക് അംഗീകാരം നൽകി.
മദീനത്ത് ലത്തീഫയിൽ 77 പാർക്കുകളും അൽ യലായിസ് മേഖലയിൽ 75 പാർക്കുകളുമാണ് നിർമിക്കുക. രണ്ടിടത്തുമായി 33 കിലോമീറ്റർ നീളത്തിൽ കാൽനട, സൈക്ലിങ് പാതകളും വികസിപ്പിക്കും. മദീനത്ത് ലത്തീഫ മേഖലയിൽ ഏകദേശം 11 ശതമാനം പ്രദേശം ഹരിത ഇടങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി നീക്കിവെക്കും. 12 കിലോമീറ്റർ നീളത്തിലാണ് ഇവിടെ സൈക്ലിങ് പാത നിർമിക്കുക. 77 പാർക്കുകളിലേക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലായിരിക്കും ഇതിന്റെ രൂപകൽപന.
കൂടാതെ സ്കൂളുകൾ, നഴ്സറികൾ, പള്ളികൾ, ക്ലിനിക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ സമഗ്രമായ സൗകര്യങ്ങളും ഒരുക്കും. 3000 ഹെക്ടർ വിസ്തൃതിയിൽ ഒരുക്കുന്ന വികസന പദ്ധതികൾ 18,500 റസിഡൻഷ്യൽ യൂനിറ്റുകളിലായി 141,000 പേർക്ക് പ്രയോജനം ചെയ്യും. അൽ യലായിസ് മേഖലയിൽ 1,108 ഹെക്ടറിലാണ് വികസന പ്രവൃത്തികൾ നടപ്പിലാക്കുന്നത്. 8,000 റസിഡൻഷ്യൽ യൂനിറ്റുകളിലായി 66,000 പേർക്ക് പദ്ധതി പ്രയോജനപ്പെടും.