അനധികൃത ടാക്സികൾക്കെതിരേ യുഎഇയിൽ കടുത്ത നടപടി

അപകടം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല
UAE action against illegal taxis

എയർപോർട്ട്, ബസ് - ടാക്സി സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു സ്വകാര്യ വാഹന ഉടമകൾ അനധികൃത ടാക്സി സേവനം നടത്തുന്നത്.

Updated on

ദുബായ്: അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരേ നടപടി ശക്തമാക്കി യുഎഇ. പൊതുജന സുരക്ഷയ്ക്കു ഭീഷണിയായ ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും വിവിധ എമിറേറ്റിലെ ഗതാഗത വകുപ്പുകൾ മുന്നറിയിപ്പ് നൽകി.

എയർപോർട്ട്, ബസ് - ടാക്സി സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു സ്വകാര്യ വാഹന ഉടമകൾ അനധികൃത ടാക്സി സേവനം നടത്തുന്നത്. പൊതുജനങ്ങൾ യാത്രയ്ക്കു പൊതുഗതാഗത സേവനങ്ങളായ മെട്രൊ, ബസ്, അംഗീകൃത ടാക്സി, നിയമാനുസൃത കാർ പൂൾ പെർമിറ്റ് എന്നിവ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

നിസ്സാര ലാഭമോ താത്കാലിക സൗകര്യമോ നോക്കി അനധികൃത ടാക്സിക്കാരോടൊപ്പം നടത്തുന്ന യാത്ര സുരക്ഷിതമല്ലെന്നു പൊലീസ് ഓർമിപ്പിച്ചു. അപകടം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല.

സമാന്തര ടാക്സി സേവനം നടത്തുന്നതിന് പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ചു അബുദാബിയിൽ 3000 ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റുമാണു ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് 20,000 ദിർഹമായിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാൽ 40,000 ദിർഹം അടയ്ക്കണം. നാലാമത്തെ തവണ നിയമം ലംഘിക്കുന്നവർ 80,000 ദിർഹം പിഴയടയ്ക്കണം. മൂന്നു മാസത്തേക്കു വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.

ദുബായിൽ നിയമം ലംഘിച്ചു സമാന്തര ടാക്സി സേവനം നടത്തുന്ന കമ്പനികൾക്ക് 50,000 ദിർഹവും വ്യക്തികൾക്കു 30,000 ദിർഹവുമാണു പിഴ. ഷാർജ, റാസൽഖൈമ തുടങ്ങി മറ്റു എമിറേറ്റുകളിൽ നിയമവിരുദ്ധമായ ടാക്സി സർവീസുകൾ നടത്തുന്നവർക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴയുണ്ട്. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. ലൈസൻസും റദ്ദാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com