

ജോർദാനിലെ റെയിൽവേ ശൃംഖല നിർമാണം: യുഎഇയുമായി 230 കോടി ഡോളറിന്‍റെ കരാർ
അബുദാബി : ജോർദാനിലെ ഖനന കേന്ദ്രങ്ങളെ അഖബ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 360 കിലോമീറ്റർ നീളമുള്ള റെയിൽവേ ശൃംഖല നിർമിക്കുന്നതിനായി യുഎഇയും ജോർദാനും തമ്മിൽ 230 കോടി ഡോളറിന്‍റെ കരാറിൽ ഒപ്പുവച്ചു. പ്രതിവർഷം 1.6 കോടി ടൺ ഫോസ്ഫേറ്റും പൊട്ടാഷും കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ഈ പദ്ധതി. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ പ്രധാനമന്ത്രി ഡോ. ജാഫർ ഹസ്സൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
പദ്ധതിയുടെ നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിനായി 'യുഎഇ-ജോർദാൻ റെയിൽവേ കമ്പനി' രൂപീകരിക്കും. അബുദാബിയിലെ ലിമാഡ് ഹോൾഡിങ്ങും ജോർദാനിലെ നിക്ഷേപകരും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.
യുഎഇയുടെ ദേശീയ റെയിൽവേ വികസിപ്പിച്ച ഇത്തിഹാദ് റെയിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുക. അൽ ഷിദിയ, ഘോർ അൽ സഫി എന്നീ മേഖലകളെ അഖബ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ ഗതാഗത സമയവും ചെലവും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
ആയിരക്കണക്കിന് ജോർദാൻ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നതും പദ്ധതിയുടെ സവിശേഷതയാണ്.