

പ്രതിരോധ മികവ് ഉയർത്താൻ പരിശീലന പദ്ധതി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: രാജ്യത്തെ പ്രതിരോധ സംവിധാനത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ പരിശീലന പദ്ധതി പ്രഖ്യാപിച്ച് യുഎഇ. സൈനികരുടെ പരിശീലനത്തിനു 10 കോടി ദിർഹം ഗ്രാൻഡ് വകയിരുത്തനാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. അബുദാബിയിൽ നാഷനൽ ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ഫോറത്തിലായിരുന്നു പ്രഖ്യാപനം. മുൻനിര ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ഓഫിസിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ്, സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ക്ഷേമവും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ദൗത്യം.
രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്നവരുടെ ത്യാഗങ്ങളെ അംഗീകരിക്കുകയും അവർക്ക് ആവശ്യമായ മാനസികവും സാങ്കേതികവുമായ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിന്‍റെ മുൻഗണന. പ്രകൃതിക്ഷോഭങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ഏറ്റവും വേഗത്തിലും കൃത്യമായും ഇടപെടാൻ പരിശീലനം ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും.
അമേരിക്കൻ ഡിസാസ്റ്റർ ഫൗണ്ടേഷൻ, യൂറോപ്യൻ സെന്‍റർ ഫോർ ഡിസാസ്റ്റർ മെഡിസിൻ തുടങ്ങി ലോകപ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശീലനം. ദുരന്ത നിവാരണം, എമർജൻസി മാനേജ്‌മെന്‍റ് തുടങ്ങിയവയിൽ രാജ്യാന്തര നിലവാരത്തിലുള്ള സർട്ടിഫിക്കേഷൻ ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കും.