

സ്വീഡിഷ് അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവനെ പിടികൂടി യുഎഇ ആഭ്യന്തര മന്ത്രാലയം
ദുബായ്: സ്വീഡൻ തിരയുന്ന പ്രമുഖ അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവനെ യുഎഇ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്വീഡീഷ് പൊലീസുമായി ചേർന്ന് യുഎഇ സുരക്ഷാ സേന നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ഇയാളെ വലയിലാക്കിയത്. ഇയാൾക്കെതിരേ റെഡ് നോട്ടീസ് നൽകിയിരുന്നു.
യുഎഇയിൽ സംഘത്തലവൻ അറസ്റ്റിലായ അതേസമയത്തുതന്നെ സ്വീഡനിൽ ശൃംഖലയിലെ മറ്റ് ആറ് അംഗങ്ങളെ സ്വീഡിഷ് അധികൃതർ പിടികൂടുകയും ചെയ്തു. പത്തു മാസത്തിനിടെ 70 ദശലക്ഷം സ്വീഡിഷ് ക്രോണറിന്‍റെ (ഏകദേശം 26.5 ദശലക്ഷം യുഎഇ ദിർഹം) നിയമവിരുദ്ധ ഇടപാട് ഇവർ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
അനധികൃത പ്രവർത്തനങ്ങളിലൂടെ ലഭിച്ച തുക മറ്റ് ക്രിമിനൽ ഗ്രൂപ്പുകളിലേക്ക് മാറ്റാനും കൈമാറാനും ക്രിപ്റ്റോകറൻസികളും ഇവർ ഉപയോഗിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകളെ അടിച്ചമർത്തുന്നതിൽ യുഎഇയും സ്വീഡനും തമ്മിലുള്ള ശക്തമായ സുരക്ഷാ സഹകരണത്തിന്‍റെ തെളിവാണ് ഈ നടപടിയെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ക്രിമിനൽ പൊലീസ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ അഹമ്മദ് പറഞ്ഞു.