
അബ്ദുൽ നിയാസ്
ദുബായ്: പർവ്വതാരോഹണത്തിൽ പുതിയ നേട്ടം സ്വന്തമാക്കി യുഎഇയിൽ പ്രവാസിയായ അഡ്വ. അബ്ദുൽ നിയാസ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളിലൊന്നായ കിളിമഞ്ചാരോ യാത്രയാണ് അബ്ദുൾ നിയാസ് വിജയകരമായി പൂർത്തീകരിച്ചത്. സെപ്റ്റംബർ ആറിനായിരുന്നു കിളിമഞ്ചാരോയിലേക്കുള്ള ഹൈക്കിങ്.
ആറ് ദിവസത്തിന് ശേഷം സെപ്റ്റംബർ 11ന് കിളിമഞ്ചാരോയിലെത്തിയതായി നിയാസ് പറഞ്ഞു. സമുദ്ര നിരപ്പിൽ നിന്നു 5895 മീറ്റർ ഉയരത്തിലാണ് കിളിമഞ്ചാരോ സ്ഥിതിചെയ്യുന്നത്. രണ്ടു പേരാണ് ഹൈക്കിങ് സംഘത്തിലുണ്ടായിരുന്നത്. ഹൈ ആൾട്ടിട്യൂഡ് രോഗം കാരണം അവസാന ദിവസം സഹസഞ്ചാരിക്ക് പിന്മാറേണ്ടി വന്നു.
മോശം കാലാവസ്ഥ, മഞ്ഞുവീഴ്ച, കാറ്റ്, കുത്തനെയുള്ള പാതകൾ, പാറക്കെട്ടുകൾ എന്നിവ വലിയ വെല്ലുവിളി സൃഷ്ടിച്ചതായും നിയാസ് പറഞ്ഞു. ഉയരത്തിലേക്ക് പോകും തോറും ഓക്സിജന്‍റെ അളവ് കുറയുന്നതും വെല്ലുവിളിയായിരുന്നു. എങ്കിലും മനസിനെയും ശരീരത്തെയും പാകപ്പെടുത്തി മുന്നോട്ട് നീങ്ങി.
ഇതിനു മുമ്പ് യൂറോപ്പിലെ ഏറ്റവും ഉയരംകൂടിയ പർവതമായ എൽബ്രസ് യാത്രയും നിയാസ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. 2024ൽ എവറസ്റ്റ് ബേസ് ക്യാംപിലേക്കും നിയാസ് സാഹസിക യാത്ര നടത്തിയിരുന്നു. നിയാസിന്‍റെ അടുത്ത ലക്ഷ്യം ദക്ഷിണ അമെരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ അക്കൻകോഗയാണ്.