
ദുബായ് : ഫ്രാൻസിന്‍റെ ഡസ്സോൾട്ട് ഏവിയേഷനുമായി ഒപ്പുവച്ച കരാറിന്‍റെ ഭാഗമായി ലോകത്തിലെ ഏറ്റവും നൂതനമായ 80 റഫേൽ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചു. വികസിച്ചു വരുന്ന പ്രാദേശിക, ആഗോള സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനായി വ്യോമസേനയെ അത്യാധുനിക സൈനിക ഉപകരണങ്ങൾ ഉപയോഗിച്ച് നവീകരിക്കുന്നത് ഉൾപ്പെടെ, രാജ്യത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.
പാരിസിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രതിരോധ കാര്യ സഹ മന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫദൽ അൽ മസ്‌റൂഇ, മുതിർന്ന ഉദ്യോഗസ്ഥർ, ഉയർന്ന റാങ്കിലുള്ള ഫ്രഞ്ച് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിമാനങ്ങൾ കൈമാറി. യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ മാർഗനിർദേശ പ്രകാരമാണ് ഈ നീക്കമെന്നും, പ്രാദേശിക-അന്തർദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സായുധ സേനകൾ സജ്ജരാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അൽ മസ്രൂയി പറഞ്ഞു.
ലോകമെമ്പാടുമുള്ള ഒന്നിലധികം സൈനിക പ്രവർത്തനങ്ങളിൽ റഫേൽ അതിന്‍റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും, വികസിതവും സംയോജിതവുമായ സായുധ സേനകളുടെ വളർച്ചയെ അത് പിന്തുണയ്ക്കുന്നുവെന്നും യു.എ.ഇ വ്യോമ സേനാ കമാൻഡർ മേജർ ജനറൽ റഷീദ് മുഹമ്മദ് അൽ ഷംസി വ്യക്തമാക്കി. 16.6 ബില്യൺ യൂറോ വില മതിക്കുന്ന റഫേൽ കരാർ, യു.എ.ഇ-ഫ്രാൻസ് ബന്ധത്തിലെ ഏറ്റവും പ്രധാന പ്രതിരോധ കരാറുകളിലൊന്നാണ്. കൂടാതെ, നൂതന പ്രതിരോധ സാങ്കേതിക വിദ്യകളുള്ള 80 അത്യാധുനിക യുദ്ധ വിമാനങ്ങളുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നുവെന്നും ദേശീയ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.