പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കാൻ ദീർഘ കാല വിസയും പൗരത്വവും
ദുബായ്: പ്രതിഭാശാലികളെ യുഎഇയിലേക്ക് ആകർഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ദീർഘ കാല വിസകളും പൗരത്വവും നൽകുന്നുണ്ടെന്നും അഡ്വാൻസ്ഡ് ടെക്‌നോളജി റിസർച്ച് കൗൺസിൽ ഡയറക്ടർ ജനറലും യുഎഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടവുമായ ഫൈസൽ അൽ ബന്നയ്.
വേൾഡ് ട്രേഡ് സെന്‍ററിൽ തുടങ്ങിയ ജൈറ്റക്സ് ഗ്ലോബലിൽ 'നിർമിത ബുദ്ധി-സാമൂഹ്യ പരിവർത്തനത്തിന്‍റെ നേതൃത്വം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിൽ ആയിരക്കണക്കിന് പേർക്ക് ഗോൾഡൻ വിസ നൽകിയിട്ടുണ്ടെന്നും രാജ്യം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിർമിത ബുദ്ധിയുടെ പ്രസക്തി അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുക അസാധ്യമാണ്. അടിസ്ഥാന-ആസൂത്രണത്തിലും ആതിഥേയ വ്യവസായ മേഖലകളിലും എ ഐ തീരുമാനമെടുക്കുന്ന കാലം വിദൂരമല്ല എന്നും അദ്ദേഹം വിശദീകരിച്ചു.
യുഎയിലെ എണ്ണയിതര വിഹിതം ഇപ്പോൾ 74 ശതമാനമാണെന്നും 2030 ഓടെ ഇത് 80 ശതമാനമായി ഉയരുമെന്നും സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗക് അൽ മറി പറഞ്ഞു.