
ദുബായ് : ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ പിന്തുണയ്ക്കുന്നതിനുള്ള മാനവിക ദൗത്യത്തിന്‍റെ ഭാഗമായി 3,000 ടൺ ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ യുഎഇയുടെ സഹായ കപ്പൽ ലബനാനിലെത്തി. ബെയ്‌റൂത്ത് തുറമുഖത്തെത്തിച്ച സഹായ പാക്കേജിൽ ഭക്ഷ്യ വസ്തുക്കൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവശ്യ വസ്തുക്കൾ, ശൈത്യകാല സാധനങ്ങൾ, ഷെൽറ്റർ ഉപകരണങ്ങൾ എന്നിവയാണുള്ളത്.
'യുഎഇ സ്റ്റാൻഡ്‌സ് വിത് ലബനാൻ' കാംപയിനിന്‍റെ ഭാഗമായി ഒക്ടോബറിൽ 2,000 ടൺ സഹായം നിറച്ച ഒരു കപ്പൽ ബെയ്‌റൂത്ത് തുറമുഖത്തേക്ക് അയച്ചിരുന്നു. ഇസ്രയേലിന്‍റെ അധിനിവേശത്തിനും നിരന്തര വ്യോമാക്രമണങ്ങൾക്കും ശേഷമാണ് യുഎഇ 100 മില്യൺ ഡോളറിന്‍റെ സഹായ സംരംഭം ആരംഭിച്ചത്. ആയിരക്കണക്കിനാളുകളുടെ മരണത്തിനും ഒരു ദശലക്ഷത്തിലധികം മനുഷ്യരെ കുടിയിറക്കുന്നതിനും കെട്ടിടങ്ങളും വീടുകളും നശിക്കുന്നതിനും ഇസ്രായേൽ നടപടി കാരണമായി.
ലബനാൻ ഗവൺമെന്‍റ് എമർജൻസീസ് മേധാവിയും പരിസ്ഥിതി മന്ത്രിയുമായ ഡോ. നാസർ യാസിൻ, സുപ്രീം റിലീഫ് അതോറിറ്റി ചെയർമാൻ ബ്രിഗേഡിയർ ജനറൽ ബസാം നബുൽസി എന്നിവർ യുഎഇയുടെ കപ്പലിനെ ബെയ്‌റൂത്തിൽ സ്വീകരിച്ചു. ആവശ്യമുള്ളവർക്ക് സഹായം നൽകാനുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത യുഎഇ എയ്ഡ് ഏജൻസി വൈസ് ചെയർമാൻ സുൽത്താൻ മുഹമ്മദ് അൽ ഷംസി ആവർത്തിച്ച് വ്യക്തമാക്കി. ദുരിതത്തിലായ രാജ്യങ്ങൾക്ക് സഹായം നൽകുന്നതിൽ യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്‍റെ മാനുഷിക പാരമ്പര്യത്തിൽ നിന്നാണ് ഈ പ്രതിബദ്ധത ഉരുത്തിരിഞ്ഞതെന്ന് അൽ ഷംസി പറഞ്ഞു.