

വർണാഭമായി ഓർമ കേരളോത്സവം
ദുബായ്: ജനപങ്കാളിത്തം കൊണ്ട് പുതുചരിത്രം രചിച്ച് ഓർമ കേരളോത്സവം സമാപിച്ചു. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 'ഓർമ ദുബായ്' സംഘടിപ്പിച്ച പരിപാടിയിൽ രണ്ടുദിവസങ്ങളിലായി 80,000 അധികം ആളുകൾ പങ്കെടുത്തു. തെയ്യവും തിറയും ദഫ്മുട്ടും ശിങ്കാരിമേളവും പീലിക്കാവടിയും പൂക്കാവടിയും തട്ട് കാവടിയും ആനയും പുലികളിയും മയിലാട്ടവും മുത്തുക്കുടയുമൊക്കെയായി കേരളത്തിന്‍റെ ഉത്സവാന്തരീക്ഷം ദുബായിൽ പുനഃസൃഷ്ടിച്ചു.
മെഗാ തിരുവാതിരയും കുടമാറ്റവും ആഘോഷത്തിന്‍റെ ഭാഗമായി. കേരളോത്സവം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്തത്. സമാപന ദിവസം വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമാതാരം അനുസിത്താര ഉത്ഘാടനം ചെയ്തു. ആദ്യദിവസം മസാല കോഫീ ബാൻഡിന്‍റെ സംഗീതനിശ അരങ്ങേറി. ചൊവ്വാഴ്ച വിധുപ്രതാപ് രമ്യാനമ്പീശൻ എന്നിവരുടെ സംഗീതനിശ കേരളോത്സവം വേദിയിൽ അരങ്ങേറി.
മേജർ ഡോക്ടർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖി മുഖ്യാതിഥിയായി . ഓര്മ പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ നോർക്ക ഡയറക്ടർ ഓ വി മുസ്തഫ, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ഓർമ വൈസ് പ്രസിഡൻറ് ജിജിത അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഓർമ ഭാരവാഹികളായ സി.കെ. റിയാസ്, കെ.വി. സജീവൻ, അംബുജാക്ഷൻ, ഫിറോസ്, കാവ്യാ, നവാസ്, ജിസ്മി, സായന്ത, അവന്തിക, അംബുജംസതീശ് തുടങ്ങിയവർ നേതൃത്വം നൽകി.
ഓർമ സാഹിത്യ വിഭാഗം മാഗസിൻ ദരിയ പ്രകാശനം ചെയ്തു. ഓർമ ഫുട്ബോൾ സൂപ്പർ ലീഗ് ഫുട്ബോൾ ലോഗോ പ്രകാശനവും നടന്നു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.