

"അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്"; പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് എഡിജിപി
File pic
സന്നിധാനം: മണ്ഡല കാലം ആരംഭിച്ചതിന്‍റെ ആദ്യദിനത്തിൽ തന്നെ ശബരിമല സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ആദ്യ രണ്ട് ദിവസത്തിൽ തന്നെ ഒരു ലക്ഷത്തിൽ അധികം തീർഥാടകർ വന്നിരിക്കുകയാണ്. ഒന്നാം ദിവസം വൈകിട്ട് കഴിഞ്ഞ വർഷം 29,000 പേരാണ് തീർഥാടനത്തിന് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്‍റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
വന്നവരെ പറഞ്ഞുവിടാൻ പറ്റില്ല. അതിനാൽ സ്പോട്ട് ബുക്കിങ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിങ് ക്വോട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂ എന്ന് ജനങ്ങൾ അറിയണം. അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്. സന്നിധാനത്തു ഹോൾഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്. ശബരിമല ഒരു കാനന പ്രദേശമാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് എല്ലാവരും മനസിലാക്കണം. ഒരു ദിവസത്തേക്ക് വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ മറ്റൊരു ദിവസമാണ് വരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടാണ്. ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും. ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കൊടുത്തിട്ടുള്ള വഴിയിൽ അല്ലാതെ കയറി വരുന്നവരെ എത്രയും വേഗം ദർശനത്തിനു കയറ്റി മടക്കിയയക്കും. അതോടെ പ്രശ്നങ്ങൾക്കു പരിഹാരമാകും എന്നാണ് കരുതുന്നത്. ഭക്തജനങ്ങളെ ബലം പ്രയോഗിക്കാനാകില്ല. ഇപ്പോഴുണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യുമെന്നും ശ്രീജിത്ത് പറഞ്ഞു.