

കടകംപളളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ അറസ്റ്റിലായ എ.പത്മകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്‍റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കായി തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.
കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്‍റെ വസതിയിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്ന് പത്മകുമാറിന്‍റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. പരിശോധനയിൽ നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കായി പത്മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാർ സ്വാധീനിച്ചു എന്നാണ് എൻ വാസുവിന്‍റെ മൊഴി. കട്ടിള പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
പൂജയുടെ ഭാഗമായ നടൻ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി സംഘം ചോദ്യം ചെയ്തേക്കും. കട്ടിള പ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന് സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്‍റെ മൊഴി, കടകംപള്ളി സുരേന്ദ്രന് കുരുക്കാകുമെന്നാണ് സൂചന. പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുറ്റ്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളിയെന്ന് എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.