

വൻ ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭക്തജന തിരക്ക് തുടരുകയാണ്. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ബുധനാഴ്ച മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 8 മണി വരെ 31,395 ഭക്തരാണ് സന്നിധാനത്ത് എത്തിയത്. വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ബുധനാഴ്ച ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു.
മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചായി തിരിച്ചാണ് തീർത്ഥാടകരെ കടത്തി വിടുന്നത്. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പൊലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്.