

നരേന്ദ്ര മോദി ഇസ്രയേലിലേയ്ക്ക്
file photo
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഇസ്രയേൽ സന്ദർശിക്കാൻ സാധ്യത എന്നു റിപ്പോർട്ടുകൾ. ഒക്റ്റോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് മോദി ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്നത്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അന്ത്യം കുറിക്കാത്ത സാഹചര്യത്തിൽ മോദിയുടെ സന്ദർശനം പശ്ചിമേഷ്യൻ മേഖലയിൽ വൻ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, മേഖലയിൽ സമാധാനം പുന: സ്ഥാപിക്കുക എന്നീ വിഷയങ്ങളായിരിക്കും ചർച്ചയിലെ പ്രധാന അജണ്ട.
പലസ്തീൻ അതോറിറ്റി നേതാക്കളുമായും അദ്ദേഹം ആശയ വിനിമയം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. സമാധാന ചർച്ചകളിൽ മധ്യസ്ഥന്‍റെ റോളിലേയ്ക്ക് ഇന്ത്യ എത്തുന്നു എന്നതിന്‍റെ സൂചനയായാണ് ഈ നയതന്ത്ര നീക്കം കാണപ്പെടുന്നത്.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ഗാസയിലെ മാനുഷിക പ്രതിസന്ധിയും ഇന്ത്യ ഉന്നയിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ വാർഷികത്തോട് അനുബന്ധിച്ചാണ് ഈ സന്ദർശനം ആസൂത്രണം ചെയ്യുന്നത്. മേഖലയിലെ സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ ഇടപെടലിനെ ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കുകയാണ്.