

ലാരിജാനിയെയും ഘോലംറേസ സുലൈമാനിയെയും വധിച്ചു
file photo
ഇറാനിൽ രാത്രിയിൽ നടന്ന തുടർച്ചയായ വ്യോമാക്രമണത്തിൽ ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥനായ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിനു പിന്നാലെ ഐഡിഎഫ് സ്ഥിരീകരിച്ചു. ലാരിജാനിയെ കൂടാതെ ഇറാനിലെ ബാസിജ് മിലിഷ്യ യൂണിറ്റ് കമാൻഡറായ ഘോലംറേസ സുലൈമാനിയെയും വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ സെക്രട്ടറിയായ ലാരിജാനി തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ വ്യോമസേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ വധത്തെ തുടർന്ന് ലാരി ജാനി ഇറാൻ ഭീകര ഭരണകൂടത്തിന്‍റെ യഥാർഥ നേതാവായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അലി ഖമനേയിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലാരി ജാനി ഇറാനിയൻ ഭീകര ഭരണകൂടത്തിന്‍റെ നേതൃനിരയിലെ ഏറ്റവും മുതിർന്ന പരിചയസമ്പന്നനായ നേതാക്കളിൽ അഗ്രഗണ്യനായിരുന്നു.
2026 ആദ്യം ഇറാനിലുണ്ടായ പ്രതിഷേധങ്ങൾ അതിക്രൂരമായി അടിച്ചമർത്തിയതിനു നേതൃത്വം നൽകിയത് ലാരിജാനി എൻഫോഴ്സ്മെന്‍റ് ആണെന്ന് ഐഡിഎഫ് വ്യക്തമാക്കുന്നു. ഇറാനിയൻ പ്രകടനക്കാർക്കെതിരേ നടത്തിയ കൂട്ടക്കൊലയ്ക്ക് വ്യക്തിപരമായി മേൽനോട്ടം വഹിച്ചതും ലാരിജാനിയായിരുന്നു എന്നും ഐഡിഎഫ് പറയുന്നു.
ലാരിജാനിയെ കൂടാതെ ഇറാന്‍റെ ബാസിജ് മിലിഷ്യ യൂണിറ്റിന്‍റെ കമാൻഡറായ മുതിർന്ന ഐആർജിസി ഉദ്യോഗസ്ഥനായ ഘോഘംറേസ സുലൈമാനിയെയും വധിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഐആർജിസിയുടെ ആഭ്യന്തര സുരക്ഷാ അർധസൈനിക വിഭാഗമാണ് ബാസിജ് മിലിഷ്യ യൂണിറ്റ്. മിലിട്ടറി ഇന്‍റലിജൻസ് നൽകിയ കൃത്യമായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യോമസേന തിങ്കളാഴ്ച ടെഹ്റാന്‍റെ ഹൃദയഭാഗം ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.
ഈ ആക്രമണത്തിൽ ലാരിജാനിയോടൊപ്പം ഘോഘംറേസ സുലൈമാനിയും കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ ആറു വർഷമായി ബാസിജ് യൂണിറ്റിന്‍റെ കമാൻഡറായിരുന്നു കൊല്ലപ്പെട്ട ഘോഘംറേസ സുലൈമാനി.ആയത്തുള്ള അലി ഖമനേയിയും അദ്ദേഹത്തിന്‍റെ നിരവധി കുടുംബാംഗങ്ങളും ഉന്നത സൈനിക, രാഷ്ട്രീയ സഹായികളും കൊല്ലപ്പെട്ടതിനു ശേഷം നടന്ന ഏറ്റവും ഉയർന്ന കൊലപാതകങ്ങളാണ് ലാരിജാനിയുടെയും സുലൈമാനിയുടെയും.
അമെരിക്ക,യൂറോപ്യൻ യൂണിയൻ, മറ്റു രാജ്യങ്ങൾ എന്നിവ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഇറാൻ കമാൻഡറാണ് സുലൈമാനി. ഇറാനിയൻ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനും പ്രക്ഷോഭകാരികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനും സുലൈമാനിയുടെ ബാസിജ് മിലിഷ്യയാണ് അതിക്രൂരമായി മുന്നിൽ നിന്നിരുന്നത്.