

പ്രതീകാത്മക ചിത്രം.
ദുബായ്: ദുബായിലെ റോഡ് ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനും അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനുമായി 80 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ 'ഫോർത്ത് കോറിഡോർ' പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
അബുദാബി അതിർത്തിയിലെ അൽ ഫയാ റോഡ് മുതൽ ഷാർജയിലെ അൽ ഷാനൂഫ് റോഡ് വരെ നീളുന്നതാണ് ഈ പുതിയ പാത. 350 കോടി ദിർഹം നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഷാർജ അൽ ഷാനൂഫ് റോഡിൽ നിന്ന് ദുബായ്-അൽ ഐൻ റോഡ് വരെയായിരിക്കും നിർമിക്കുക.
ഇരുവശങ്ങളിലേക്കുമായി 12 വരിപ്പാതയായി നിർമിക്കുന്ന ഈ പാതയിൽ 72 പാലങ്ങളും 17 തുരങ്കങ്ങളും 45 മഴവെള്ള ഓടകളും ഉൾപ്പെടുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ എമിറേറ്റുകൾക്കിടയിലുള്ള യാത്രാസമയത്തിൽ 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇരു ദിശകളിലേക്കുമായി മണിക്കൂറിൽ 24,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ഇടനാഴി മൂന്നര ദശലക്ഷത്തിലധികം ജനങ്ങൾക്ക് പ്രയോജനപ്പെടും.
റോഡ് ഗതാഗതത്തിന് പുറമെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായും ഇത്തിഹാദ് റെയിൽ ശൃംഖലയുമായും പുതിയ ഇടനാഴി നേരിട്ട് ബന്ധിപ്പിക്കും. ദുബായിയുടെ സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ പാത വൻ കുതിപ്പേകുമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.