

ഇന്ത്യൻ വംശജർക്കെതിരെ റിപ്പബ്ലിക്കൻ നേതാവ്
file photo
വാഷിങ്ടൺ: കുടിയേറ്റ നിയന്ത്രണ നയങ്ങൾ കൂടുതൽ ശക്തമാക്കുന്ന നടപടികളുമായി ട്രംപ് ഭരണകൂടം മുന്നേറുന്നതിനിടെ ഇന്ത്യൻ വംശജർക്കെതിരെ ശക്തമായ പ്രതികരണവുമായി ടെക്സസിലെ റിപ്പബ്ലിക്കൻ നേതാവ്. ടെക്സസിൽ അറ്റോർണി ജനറൽ സ്ഥാനത്തേയ്ക്ക് നടക്കുന്ന തെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആരോൺ റീറ്റ്സ് ആണ് രംഗത്തെത്തിയിരിക്കുന്നത്. താൻ അറ്റോർണി ജനറലായി തെരഞ്ഞെടുക്കപ്പെട്ടാൽ ടെക്സസിലെ കൗണ്ടികളെ കൊൽക്കത്തയോ ഡൽഹിയോ ഹൈദരാബാദോ ആക്കി മാറ്റാൻ അനുവദിക്കില്ലെന്നാണ് ആരോണിന്‍റെ പ്രതികരണം.
ഒപ്പം എച്ച്1ബി വിസ ഉപയോഗിച്ചുള്ള തൊഴിൽ ചൂഷണങ്ങൾ അവസാനിപ്പിക്കുമെന്നും അത്തരം തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും ആരോൺ റീറ്റ്സ് വ്യക്തമാക്കി.വൻ തോതിലുള്ള ഇന്ത്യൻ കുടിയേറ്റത്തെ തുടർന്ന് കോളിൻ, ഡാളസ്, ഹാരിസ് കൗണ്ടികൾക്ക് കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് എന്നിങ്ങനെ പേരു മാറ്റേണ്ടി വന്നേക്കാം.
ആഗോള കോർപറേഷനുകൾ അമെരിക്കൻ സാമ്പത്തിക സാഹചര്യങ്ങൾ ചൂഷണം ചെയ്യാൻ ടെക്സസിലേയ്ക്ക് വരുന്നതായും എച്ച് 1 ബി വിസ ഉപയോഗിച്ചു നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്നും ആരോൺ റീറ്റ്സ് ആഹ്വാനം ചെയ്തു. അതേസമയം ആരോൺ റീറ്റ്സിനെതിരെ ഇന്ത്യൻ സമൂഹം രംഗത്തെത്തി. ആരോൺ റീറ്റ്സിന്‍റെ വിദ്വേഷ പ്രചരണത്തെ ഇന്ത്യൻ-അമെരിക്കൻ അഡ്വക്കസി കൗൺസിൽ സ്ഥാപകനായ സിദ്ധാർഥ് വിമർശിച്ചു. കണക്കുകൾ പ്രകാരം ടെക്സസിൽ 5,44,641 ഇന്ത്യന്‍ വംശജരാണുള്ളത്. അമേരിക്കയിലെ ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 11.2 ശതമാനം ടെക്‌സസിലാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.