

ട്രംപിനെ യുക്രെയ്നിലേയ്ക്കു ക്ഷണിച്ചു സെലൻസ്കി
file photo
അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുക്രെയ്ൻ സന്ദർശിക്കാൻ ക്ഷണിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിന് ട്രംപിന്‍റെ നേരിട്ടുള്ള സന്ദർശനം ഗുണകരമാകും എന്ന് സെലൻസ്കി പറഞ്ഞു. പോളണ്ട് വഴിയല്ല, നേരിട്ട് യുക്രെയ്നിലേയ്ക്ക് വിമാനത്തിൽ എത്തിയാൽ വെടിനിർത്തലിന് അവസരം ഉണ്ടാകും എന്നാണ് സെലൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഡിസംബർ 28ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ നിർദേശം ഉണ്ടായത്.
റഷ്യൻ യുദ്ധം ആരംഭിച്ച് നാലു വർഷത്തിനു ശേഷം യുഎസ് നയിക്കുന്ന സമാധാന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. ട്രംപ് പുടിനുമായി ഫോണിൽ സംസാരിച്ച ശേഷം സെലൻസ്കിയുമായി ചർച്ച നടത്തിയിരുന്നു. 20 പോയിന്‍റ് സമാധാന പദ്ധതിയിൽ ഭൂരിഭാഗവും ധാരണയായതായി ഇരു മേധാവികളും അറിയിച്ചിരുന്നു. യുഎസ് സൈനിക സാന്നിധ്യം ഉൾപ്പടെയുള്ള സുരക്ഷാ ഉറപ്പുകളാണ് ചർച്ചയിൽ ഉള്ളത്. എന്നാൽ ഭൂമി, ഡോൺബാസ് പ്രദേശം തുടങ്ങിയ വിഷയങ്ങൾ ഇപ്പോളും പ്രശ്ന സങ്കീർണമായി തന്നെ നില നിൽക്കുകയാണ്.
യുദ്ധം തുടരുന്നതിനിടെ റഷ്യൻ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഒഡെസയിൽ സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ട് ആക്രമണം നടന്നിരുന്നു. സമാധാന ചർച്ചകൾക്കു ശേഷവും ഇരു പക്ഷവും ഡ്രോൺ ആക്രമണങ്ങൾ നടത്തി. ജനുവരി മൂന്നിന് യൂറോപ്യൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗം യുക്രെയ്നിൽ ചേരും എന്ന് സെലൻസ്കി അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കാൻ റഷ്യ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.