പാരിസ്: പരിശോധനയെ മറികടന്നു പോയ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ കലാപത്തിൽ തുടർച്ചയായ നാലാം ദിവസവും ഫ്രാൻസ് കത്തുന്നു. നിരവധി വാഹനങ്ങളും കടകളും കലാപകാരികൾ കത്തിച്ചു. കടകൾ കൊള്ളയടിച്ചു. തെരുവുകളിൽ ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്. ഇതുവരെ 1311 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്താകെ 45,000ലേറെ പൊലീസുകാരെ കലാപം തടയാൻ നിയോഗിച്ചു.
കുട്ടികളെ വീട്ടിൽ നിന്നു പുറത്തുവിടരുതെന്നു പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മാതാപിതാക്കളോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രധാന നഗരങ്ങളിലെല്ലാം തെരുവുകളിൽ യുവാക്കളുടെ പ്രതിഷേധം തുടരുകയാണ്. അൾജീരിയൻ വംശജനായ ഡെലിവറി ബോയ് നഹേലാണ് കഴിഞ്ഞ ദിവസം പൊലീസ് വെടിവയ്പ്പിൽ മരിച്ചത്. വണ്ടി നിര്‍ത്താനുള്ള നിർദേശം ലംഘിച്ചപ്പോഴാണ് വെടിവച്ചത്. തങ്ങളുടെ നേരെ കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ കലാപം ശനിയാഴ്ച നഹേലിന്റെ സംസ്കാരച്ചടങ്ങുകൾക്കു മുൻപായി കൂടുതൽ ശക്തമാകുകയായിരുന്നു. 1350 വാഹനങ്ങളും 234 കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കടകളും ബാങ്കുകളും കലാപകാരികൾ കൊള്ളയടിച്ചു.