

ഇറാനിലേയ്ക്ക് തിരികെ മടങ്ങുമെന്ന് ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ മൂന്ന് അംഗങ്ങൾ
file photo
മെൽബൺ: ഓസ്ട്രേലിയയിൽ അഭയം തേടിയ ഇറാന്‍റെ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ മൂന്ന് അംഗങ്ങൾ കൂടി തങ്ങളുടെ തീരുമാനം പിൻവലിച്ച് ഇറാനിലേയ്ക്കു മടങ്ങാൻ തീരുമാനിച്ചു. രണ്ടു കളിക്കാരും ടീമിന്‍റെ ലോജിസ്റ്റിക് വിഭാഗത്തിലെ ഒരു ജീവനക്കാരനുമാണ് തിരികെ നാട്ടിലേയ്ക്കു പോകാൻ തീരുമാനിച്ചതെന്ന് ഇറാന്‍റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയയിൽ നടന്ന വനിതാ ഏഷ്യൻ കപ്പിനിടെയാണ് ടീമിലെ നിരവധി അംഗങ്ങൾ അപ്രതീക്ഷിതമായി അഭയാർഥി അപേക്ഷ നൽകിയത്. ടൂർണമെന്‍റിലെ ഒരു മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കാൻ ചില താരങ്ങൾ വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് തിരി തെളിച്ചു.
ഇതിന് പിന്നാലെ, നാട്ടിലേയ്ക്ക് മടങ്ങിയാൽ തങ്ങൾ പീഡിപ്പിക്കപ്പെടുമെന്ന ഭയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഓസ്ട്രേലിയൻ സർക്കാർ ഇവർക്ക് മാനുഷിക പരിഗണന മുൻനിർത്തി വിസ അനുവദിച്ചിരുന്നു. എന്നാൽ മൂന്നുപേർ കൂടി നിലപാട് മാറ്റിയതോടെ വിഷയത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്ഇപ്പോൾ.
അഭയം തേടിയ മറ്റ് അംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങൾ കായിക മേഖലയെയും ബാധിക്കുന്നു എന്നതിന്‍റെ സൂചനയായാണ് ഈ സംഭവവികാസങ്ങളെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ സമാനമായ തീരുമാനം കൈക്കൊള്ളുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ് ഇപ്പോൾ