

ലാവാന്‍ ദ്വീപില്‍ ആക്രമണം
social media
ടെഹ്‌റാന്‍: അമെരിക്ക ഉപാധികളോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനിലെ ലാവാന്‍ ദ്വീപില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ ദ്വീപിലെ ഒരു എണ്ണ ശുദ്ധീകരണശാലയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ടെഹ്‌റാന്‍ കുവൈറ്റിനും യുഎഇക്കും നേരേ ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ശത്രു ആക്രമണം തുടര്‍ന്നതായി ഇറാന്‍ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് ഉത്തരവാദികള്‍ ആരാണെന്നു വ്യക്തമല്ല.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന ലാവാന്‍ ദ്വീപ് ഇറാനെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ഏകദേശം 78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപ് ഒരു പ്രധാന അസംസ്‌കൃത എണ്ണ കയറ്റുമതി ടെര്‍മിനലായി പ്രവര്‍ത്തിക്കുന്നു. ഹോര്‍മുസ് കടലിടുക്കിന് ഏകദേശം 450-500 കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഇറാന് ആയുധം വിറ്റാൽ 50 ശതമാനം തീരുവ: ട്രംപ്
file photo
ഇറാന് ആയുധം വിറ്റാൽ 50 ശതമാനം തീരുവ: ട്രംപ്
ഇറാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 50ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഏത് രാജ്യമായാലും ഇളവുകള്‍ ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.