

ആൽബനി ദുരന്തം
Representational
ന്യൂയോർക്ക്: യുഎസിലെ ആൽബനിയിൽ വീടിനുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ ഇന്ത്യക്കാരനും കൊല്ലപ്പെട്ടു. ഇതോടെ ഈ ദുരതന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്ന അൻവേഷ് സാരപ്പള്ളിയാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്. ഡിസംബർ 4 നുണ്ടായ അപകടത്തിൽ 24 വയസുള്ള തെലുങ്കാന സ്വദേശിനി സഹജ റെഡ്ഡി ഉടുമല വെള്ളിയാഴ്ച മരണപ്പെട്ടിരുന്നു. ഇരുവർക്കും സംഭവിച്ച ദുരന്തത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
യൂണിവേഴ്സിറ്റി അറ്റ് ആൽബനിയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു സഹജ റെഡ്ഡി ഉടുമല. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സഹജയുടെ മുറിയുടെ അടുത്താണ് തീ ആദ്യം പടർന്നു പിടിച്ചത്.
സഹജ റെഡ്ഡി ഉടുമല
file photo
തീവ്രമായ കാറ്റും പ്രതികൂല കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തീ പിടിച്ച വീട്ടിൽ കുടുങ്ങിയ നാലു പേരിൽ ഉൾപ്പെട്ടവരായിരുന്നു അൻവേഷും സഹജയും. ശരീരത്തിന്‍റെ 90 ശതമാനത്തിലധികം പൊള്ളലേറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് സഹജ മരിച്ചത്.
അഗ്നിബാധയെ തുടർന്ന് യൂണിവേഴ്സിറ്റി ഒഫ് ആൽബനിയിലെ വിദ്യാർഥികൾ ഉൾപ്പടെ 13 താമസക്കാരെ വീട്ടിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. തീ പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ന്യൂയോർക്ക് സ്റ്റേറ്റ് ഫയർ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ കോൺസുലേറ്റ്, ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നത് ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പു നൽകി. ഇവരുടെ മരണാനന്തര ചെലവുകൾക്ക് വേണ്ടി സഹജയുടെ ബന്ധുക്കൾ ഒരു GoFundMe ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.