

യുഎസ്-ഇറാൻ യുദ്ധം ഭ്രാന്തൻമാരുടെ കൈകളിൽ ആണവായുധങ്ങൾ എത്തപ്പെടാതിരിക്കാൻ: ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്‍റെ അടിസ്ഥാന കാരണം ആണവായുധങ്ങൾ ഭ്രാന്തന്മാരുടെ കൈകളിൽ എത്തപ്പെടാതിരിക്കാനാണെന്ന പ്രതികരണവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
യുദ്ധം തുടരുന്നതിന് അമെരിക്കൻ കോൺഗ്രസിന്‍റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനായി യുദ്ധം അവസാനിച്ചു എന്ന പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ട്രംപ് ഇറാനെതിരായ സൈനിക നടപടികളെ ന്യായീകരിച്ച് രംഗത്തു വന്നത്.
നിലവിൽ ഇറാനുമായി നടക്കുന്ന ചർച്ചകളിൽ താൻ തൃപ്തനല്ലെന്നും അവർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞ ട്രംപ് ഇറാനുമായുള്ള യുദ്ധം തുടരുന്നത് ആണവായുധങ്ങളുടെ നിയന്ത്രണം ഭ്രാന്തന്മാർ ഏറ്റെടുക്കുന്നതു തടയുന്നതിനു വേണ്ടിയെന്നായിരുന്നു ഫ്ലോറിഡയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.
ഇറാനും ഇറാന്‍റെ ആണവ അഭിലാഷങ്ങൾക്കും എതിരേയാണ് യുദ്ധമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഇറാനിലെ ആഭ്യന്തര നേതൃത്വത്തിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടെന്നും അതാണ് സമാധാന ചർച്ചകൾ മുന്നോട്ടു പോകാത്തതിന് ഉള്ള പ്രധാന കാരണമെന്നുമാണ് ട്രംപിന്‍റെ ആരോപണങ്ങൾ.