വാഷിംഗ്ടൺ: അമെരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരുക്ക്. പെൻസിൽവാനിയയിലെ ചെസ്റ്ററിലാണ് സംഭവം. അക്രമിയെ പിടികൂടിയതായി ചെസ്റ്റർ പൊലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെറ്റ്‌സ്‌കി അറിയിച്ചു.
തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവർത്തകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ചെസ്റ്റർ മേയർ സ്റ്റെഫാൻ റൂട്ട്സ് പറഞ്ഞു. ജോലി സ്ഥലത്തെ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2024 മേയ് മാസം വരെയുള്ള കണക്കിൽ കുറഞ്ഞത് 168 കൂട്ട വെടിവയ്പ്പ് സംഭവങ്ങൾ യുഎസിൽ ഉടനീളം നടന്നതായി കഴിഞ്ഞ ദിവസം സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. തോക്കിന്‍റെ ഉപയോഗം വർധിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.