പാരിസ്: ലിയോനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണാലിസ ചിത്രത്തിലേക്ക് സൂപ്പ് ക്യാനുകൾ എറിഞ്ഞ് പ്രതിഷേധം. പരിസ്ഥിതി വാതക ഉപയോഗത്തിൽ പ്രതിഷേധിച്ചാണ് പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന പെയിന്‍റിങ്ങിലേക്ക് തക്കാളി സൂപ്പ് എറിഞ്ഞതെന്നാണ് വിവരം. രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമമുണ്ടായത്.
ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്‍റിഗിനു നേരേ പ്രതിഷേധക്കാര്‍ തക്കാളി സൂപ്പിന്‍റെ 2 ക്യാനുകളാണ് എറിഞ്ഞത്. എന്നാൽ, ചിത്രം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ സംരക്ഷിച്ചിരുന്നതിനാൽ പെയിന്‍റിങ് സുരക്ഷിതമാണ്. ഇവരിൽ ഒരാൾ ധരിച്ചിരുന്ന വസ്ത്രത്തിൽ കറുത്ത വലിയ അക്ഷരങ്ങളിൽ 'റിപോസ്റ്റ് അലിമെന്‍റ്റെയർ' എന്ന് എഴുതിയിരുന്നു.
ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിൽ പ്രതിഷേധം നടത്തുന്ന സംഘടനയാണ് തങ്ങളുടേതെന്ന് ഇവർ അവകാശപ്പെടുന്നു. 'ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണ'ത്തിനുള്ള അവകാശത്തിനായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഫ്രാൻസ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.