

ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് ഇറാൻ
file photo
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോൺ വഴിയുള്ള സംഭാഷണത്തിൽ മേഖലയിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
മേഖലയിൽ സമാധാനം പുന: സ്ഥാപിക്കേണ്ടതിന്‍റെ അനിവാര്യതയും ചർച്ചയിൽ വിഷയമായി. യുദ്ധം ആഗോള തലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് മോദി ആവർത്തിച്ചു.
ഇറാനിലെ വിവിധ നഗരങ്ങളിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കാര്യത്തിൽ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.ചബഹാർ തുറമുഖ വികസനം ഉൾപ്പടെയുള്ള ഉഭയകക്ഷി വിഷയങ്ങളും സംഭാഷണത്തിൽ കടന്നു വന്നു.
സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്ന് ഇറാൻ പ്രസിഡന്‍റ് ഉറപ്പു നൽകി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരെ ഒഴിപ്പിക്കേണ്ട സാഹചര്യം വന്നാൽ അതിനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.