

ചൈനയുടെ ആഗോള സ്വാധീനത്തിനു ബദൽ ഇന്ത്യൻ പങ്ക്
file photo
വാഷിങ്ടൺ: ആഗോള രംഗത്തുള്ള ചൈനീസ് സ്വാധീനം ചെറുക്കാൻ ഇന്ത്യൻ പങ്ക് എത്രമാത്രം ഗുണകരമാകുമെന്ന് അമെരിക്ക വിലിരുത്തുന്നു. ഇക്കാര്യം പരിശോധിക്കാൻ അമെരിക്കൻ കോൺഗ്രസ് നിയോഗിച്ച യുഎസ്-ചൈന ഇക്കണോമിക്സ് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ ഹിയറിങുകളിലേയ്ക്ക് കടക്കുകയാണ്. ഫെബ്രുവരി 17 ന് ആദ്യ ഹിയറിങ് നടക്കും.
ഇൻഡോ-പസഫിക് മേഖലയിലെ കരുത്തരെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചും ചൈനയുമായുള്ള അതിർത്തി തർക്കങ്ങളെ കുറിച്ചും ഇവർ ചർച്ച ചെയ്യും. കഴിഞ്ഞ ഒരു വർഷത്തിനിടെ അമെരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ കല്ലുകടികളുണ്ടാകുകയും ഇന്ത്യ-ചൈന ബന്ധത്തിൽ സൗഹാർദത്തിന്‍റെ ചില മാറ്റങ്ങൾ കാണുകയും ചെയ്ത സാഹചര്യത്തിൽ ഈ ഹിയറിങിന് ഏറെ പ്രാധാന്യമുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതും ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇന്ത്യ വരുത്തിയ ഇളവുകളും അമെരിക്ക സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. സാമ്പത്തിക, സാങ്കേതിത മേഖലകളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കമ്മീഷൻ അന്വേഷിക്കും.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ ശക്തമാകുന്നത് അമെരിക്കൻ സാമ്പത്തിക ദേശീയ സുരക്ഷാ താൽപര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നും കമ്മീഷൻ ചർച്ച ചെയ്യും.അടുത്ത ഏപ്രിലിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ ഹിയറിങ് എന്നതും ശ്രദ്ധേയം.
ചൈനീസ് അധിനിവേശം തടയാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് സഖ്യം ശക്തമാക്കാന്‍ 2022-ല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. കമ്മീഷണര്‍മാരായ ഹാല്‍ ബ്രാന്‍ഡ്സ്, ജോനാഥന്‍ എന്‍. സ്‌റ്റൈവേഴ്സ് എന്നിവരാണ് ഹിയറിംഗിന് നേതൃത്വം നല്‍കുന്നത്.