

ഇറാനു നേരെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണം നടത്തി യുഎസ്
file photo
വാഷിങ്ടൺ: ഇറാനു നേരെ ബങ്കർ ബസ്റ്റർ ബോംബ് ആക്രമണം നടത്തി അമെരിക്ക. ഹോർമൂസ് കടലിടുക്കിലെ ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾക്കു നേരെയാണ് അമെരിക്ക ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 2200 കിലോഗ്രാം ഭാരമുള്ള നിരവധി ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഹോർമൂസ് കടലിടുക്കിന് അടുത്തുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിലേയ്ക്ക് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാന്‍ഡ് അറിയിച്ചു.
കൂടാതെ ഹോർമൂസ് കടലിടുക്കിന് അടുത്തുള്ള ഇറാന്‍റെ തീരപ്രദേശത്ത് പെനട്രേറ്റർ പ്രയോഗിച്ചതായി യുഎസ് സൈനിക കമാൻഡ് ട്വീറ്റ് ചെയ്തു. ഇറാന്‍റെ കപ്പൽ വേധ ക്രൂയിസ് മിസൈലുകളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അവകാശപ്പെട്ടു.
നാറ്റോ രാജ്യങ്ങൾ ഇറാനെതിരേ ഹോർമൂസ് കടലിടുക്കിൽ അമെരിക്കൻ സൈനിക നീക്കത്തിന് പിന്തുണ നൽകുന്നില്ലെന്ന ട്രംപിന്‍റെ വിമർശനത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ബോംബിങ് നടന്നത്. മൂന്നാം ആഴ്ചയിലേയ്ക്കു കടന്നിരിക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധത്തെ നാറ്റോ രാജ്യങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ അതിൽ പങ്കാളിയാകാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഹോർമൂസ് കടലിടുക്കിൽ സൈനിക വിന്യാസം വേണമെന്ന ട്രംപിന്‍റെ അഭ്യർഥനയെ ജർമനി, ഫ്രാൻസ്, പോളണ്ട് ഉൾപ്പടെയുള്ള രാജ്യങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഇറാനെതിരേ ഇസ്രേയലും യുഎസും സംയുക്തമായി ആക്രമണം ആരംഭിച്ചതിനു പിന്നാലെ മാർച്ച് ആദ്യം മുതൽ ഹോർമൂസ് കടലിടുക്കു വഴിയുള്ള എണ്ണ നീക്കത്തിന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.