

ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്‍റ് യൂൺ സുക് യോളിന് 30 വർഷം തടവ്
സീയൂൾ: ഉത്തര കൊറിയയിലേയ്ക്ക് മിലിട്ടറി ഡ്രോണുകൾ അയച്ച സംഭവത്തിൽ ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡന്‍റ് യൂൺ സുക് യോളിന് കോടതി 30 വർഷം തടവു ശിക്ഷ വിധിച്ചു. 2024 ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
അതേ വർഷം ഡിസംബറിൽ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിക്കുന്നതിനു കാരണം കണ്ടെത്തുന്നതിന് ഉത്തര കൊറിയയെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യൂണിന്‍റെ നീക്കമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്‍റ് പട്ടാള നിയമം റദ്ദാക്കുകകയും യൂണിനെ ഇംപീച്ച് ചെയ്യുകയും ചെയ്തു. യൂൺ നിലവിൽ പട്ടാള നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾ അനുഭവിച്ചു വരികയാണ്.
യൂണിനു പുറമേ, മുൻ പ്രതിരോധ മന്ത്രി കിം യോംഗ് ഹ്യൂൻ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കും കോടതി ഇന്നലെ ശിക്ഷ വിധിച്ചു. യൂണിന്‍റെയും കൂട്ടാളികളുടെയും നടപടി ഉത്തരകൊറിയയുമായി ഏറ്റു മുട്ടലിന് സാധ്യത വർധിപ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.