

ഇസ്രയേൽ വിലക്ക് ഉണ്ടായിട്ടും ‘യുഎൻആർഡബ്ല്യുഎ’ സന്ദർശിച്ച് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞ
റമല്ല: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വിലക്ക് ഏർപ്പെടുത്തിയ യുഎൻ ഏജൻസിയായ ‘യുഎൻആർഡബ്ല്യുഎ’ നടത്തുന്ന ആരോഗ്യ കേന്ദ്രം സന്ദർശിച്ച് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞ ശ്രീപ്രിയ രംഗനാഥൻ. പലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള ഈ കേന്ദ്രം സന്ദർശിച്ചതിനെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പലസ്തീനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അവർ പുറത്തു വിട്ടത്.
“യുഎൻആർഡബ്ല്യുഎയ്ക്ക് ഇന്ത്യ നൽകിപ്പോരുന്ന ദീർഘകാല പിന്തുണ വീണ്ടും ഊട്ടിയുറപ്പിക്കുന്നു,” എന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ എംബസി കുറിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അടുത്ത വ്യക്തിബന്ധം പുലർത്തുമ്പോഴാണ് ഇന്ത്യൻ ഉദ്യോഗസ്ഥയുടെ ഈ നിർണ്ണായക സന്ദർശനം.
യുഎൻആർഡബ്ല്യുഎ പലസ്തീൻ ഭീകരർക്ക് ജോലി നൽകുന്നുണ്ടെന്നും ഇസ്രായേൽ വിരുദ്ധ വികാരം വളർത്തുന്നുണ്ടെന്നും ആരോപിച്ച നെതന്യാഹു, യുഎൻആർഡബ്ല്യുഎ പിരിച്ചുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
പലസ്തീൻ അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിനു പകരം ഏജൻസി അത് കൃത്രിമമായി നിലനിർത്തുകയാണെന്നും ഇസ്രായേൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് റമല്ലയിലെ യുഎൻ കേന്ദ്രത്തിൽ ഇന്ത്യൻ പ്രതിനിധി നേരിട്ടെത്തിയത് എന്നത് ശ്രദ്ധേയമാണ്.