ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ഷബാന മഹ്മൂദും
file photo
എപ്സ്റ്റീൻ തെറിപ്പിച്ചോ സ്റ്റാർമറുടെ കസേര?
ജെഫ്രി എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ കസേര തെറിക്കാൻ സാധ്യത. എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പീറ്റർ മാൻഡൽസണെ യുഎസ് അംബാസിഡറായി നിയമിച്ചതാണ് സ്റ്റാർമറെ വെട്ടിലാക്കിയത്.
ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ ചീഫ് ഒഫ് സ്റ്റാഫും കമ്യൂണിക്കേഷൻസ് ഡയറക്റ്ററും ഇതിനകം രാജി വച്ചു കഴിഞ്ഞു. സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ എംപിമാർ തന്നെ രംഗത്തെത്തിയതോടെ ബ്രിട്ടനിൽ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുകയാണ്.
സ്റ്റാർമർ രാജി വയ്ക്കുകയാണെങ്കിൽ പകരം ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രധാനമന്ത്രിയാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ പദവിയിലെത്തിയാൽ ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ മുസ്ലിം വംശജയായ പ്രധാനമന്ത്രിയായി ഷബാന ചരിത്രത്തിൽ ഇടം നേടും.
നിലവിൽ ആഭ്യന്തര വകുപ്പിൽ ഉന്നത സ്ഥാനം വഹിക്കുന്ന അവർ പാർട്ടിയിലെ വലതു പക്ഷ വിഭാഗത്തിന്‍റെ പ്രിയങ്കരി കൂടിയാണ്. സ്റ്റാർമറുടെ വിശ്വസ്തയായി അറിയപ്പെടുമ്പോഴും നിലവിലെ പ്രതിസന്ധിയിൽ ഷബാനയെ മുൻ നിർത്തി പാർട്ടിയിൽ സമവായ ചർച്ചകൾ നടക്കുന്നുണ്ട്.
പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള മാതാപിതാക്കളുടെ മകളായി 1980ൽ ബർമിങ്ഹാമിലാണ് ഷബാന ജനിച്ചത്.ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അവർ ബാരിസ്റ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
2010ൽ ബർമിങ്ഹാം ലേഡിവുഡിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഷബാന ലേബർ പാർട്ടിയുടെ വിവിധ ഷാഡോ മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജെറമി കോർബിന്‍റെ നയങ്ങളോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് ഷാഡോ ക്യാബിനറ്റിൽ നിന്നു രാജി വച്ച ചരിത്രവും ഇവർക്കുണ്ട്.
കുടിയേറ്റം, അതിർത്തി നിയന്ത്രണം, ദേശീയ സുരക്ഷ എന്നിവയിൽ കർശന നിലപാടുകൾ സ്വീകരിച്ചതിലൂടെയാണ് ഷബാന ശ്രദ്ധേയയായത്. 2024 ൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ നീതിന്യായ സെക്രട്ടറിയായിരുന്ന അവർ പിന്നീട് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായി.
സ്റ്റാർമറുടെ രാഷ്ട്രീയ ഭാവി തുലാസിലായ സാഹചര്യത്തിൽ ഷബാനയുടെ പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള വഴി എത്രത്തോളം തെളിയുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

