

ഇറാന്‍റെ ഊർജ കേന്ദ്രങ്ങൾക്കു നേരെ യുദ്ധത്തിന് യുഎസ്
വാഷിങ്ടൺ: ഇറാൻ-യുഎസ് യുദ്ധം പുതിയ തലത്തിലേയ്ക്ക്. ഇറാന്‍റെ ഊർജ കേന്ദ്രങ്ങൾക്കു നേരെ ആക്രമണത്തിന് ലക്ഷ്യമിട്ട് യുഎസ്. ഈ വാരാന്ത്യത്തിൽ ഇത്തരമൊരാക്രമണം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇറാനിലെ ഊർജ മേഖലാ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുന്നതിനുള്ള സാധ്യത അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരിശോധിക്കുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട രണ്ട് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വാരാന്ത്യത്തോടെ തന്നെ ആക്രമണം ആരംഭിക്കാൻ ഇടയുണ്ടെന്നും അവർ വ്യക്തമാക്കി.
ആക്രമണത്തിനായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് പദ്ധതിയിൽ മാറ്റം വരാൻ ഇടയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനെതിരേ രണ്ടാഴ്ച നീളുന്ന വ്യോമാക്രമണ പദ്ധതി നേരത്തെ തയാറാക്കിയിരുന്നെങ്കിലും കൂടുതൽ ശക്തമായ ആക്രമണമാണ് ചില ഉദ്യോഗസ്ഥർ ഇപ്പോൾ പിന്തുണയ്ക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ അധികൃതരുമായി ചര്‍ച്ച യുഎസ് ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. എന്നാല്‍, സൈനിക നടപടിയില്‍ ഇസ്രയേല്‍ നേരിട്ട് പങ്കാളിയാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിയായി ഇസ്രയേല്‍ ലക്ഷ്യസ്ഥാനങ്ങളെയും പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പ്രതികരിച്ചത്, യഥാർഥ ചര്‍ച്ചയിലേക്ക് ഇറാന്‍ എത്തുന്നതുവരെ അവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു.