

ഇസ്രയേലിനു താക്കീതുമായി അമെരിക്ക
വാഷിങ്ടൺ: മനുഷ്യരെ കൂട്ടക്കൊല ചെയ്താൽ എല്ലാ സുരക്ഷാ പ്രശ്നങ്ങൾക്കും പരിഹാരമാകില്ലെന്ന് ഇസ്രയേലിന് അമെരിക്കയുടെ താക്കീത്. ഇറാനും അമെരിക്കയും തമ്മിലുള്ള സമാധാനക്കരാറിനെതിരേ ഇസ്രയേൽ നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായ പരാമർശത്തിനു പിന്നാലെയായിരുന്നു അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസിന്‍റെ ഈ പ്രതികരണം.
സൈനിക ശക്തി കൊണ്ട് മാത്രം ഒരു രാജ്യത്തിന്‍റെ ദീർഘകാല സുരക്ഷാ വെല്ലുവിളികൾ പരിഹരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രാദേശിക സുരക്ഷയോടുള്ള ഇസ്രയേലിന്‍റെ സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. എല്ലാ ദേശീയ സുരക്ഷാ പ്രശ്നങ്ങളും ജനങ്ങളെ കൊന്നൊടുക്കി പരിഹരിക്കാൻ ഇസ്രയേലിന് കഴിയില്ലെന്ന് വാൻസ് വ്യക്തമാക്കി.
അമെരിക്കയുടെ നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാൻ അദ്ദേഹം ഇസ്രയേൽ നേതാക്കളോട് ആവശ്യപ്പെട്ടു. ഇറാൻ പ്രശ്നപരിഹാരത്തിന് നിങ്ങളുടെ കൃത്യമായ നിർദേശം എന്താണെന്നും നിങ്ങൾ ഒൻപതു ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യമാണെന്നും വാൻസ് ഇസ്രയേലിനെ ഓർമിപ്പിച്ചു.
നിങ്ങൾക്കുള്ള ഓരോ ദേശീയ സുരക്ഷാ പ്രശ്നങ്ങളും ആളുകളെ കൊന്നൊടുക്കി മാത്രം പരിഹരിക്കാമെന്ന് കരുതരുതെന്നും വാൻസ് പറഞ്ഞു.ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മന്ത്രിസഭയിലെ ചില ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെയുള്ള ചില ഇസ്രയേലി ഉദ്യോഗസ്ഥർ യുഎസ്-ഇറാൻ ധാരണാപത്രത്തെ വിമർശിച്ച് രംഗത്ത് വന്നതിനെ തുടർന്നാണ് വാൻസിന്‍റെ ഈ പരാമർശങ്ങൾ.
ഇറാന്‍റെ ആണവ പദ്ധതിയെ അഭിസംബോധന ചെയ്യുന്നതിലും അതിന്‍റെ ബാലിസ്റ്റിക് മിസൈൽ ശേഷികൾ നിയന്ത്രിക്കുന്നതിലും കരാർ പരാജയപ്പെടുന്നെന്നും എന്നാൽ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേലിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എന്നും അവർ വാദിക്കുന്നു.
വൈറ്റ് ഹൗസ് പത്ര സമ്മേളനത്തിൽ സംസാരിക്കവേ, മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും വിശാലമായ ഒത്തു തീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കാനും യുഎസും ഇറാനും തമ്മിൽ ഈ ആഴ്ച ഒപ്പു വച്ച ധാരണാപത്രത്തെ വാൻസ് ന്യായീകരിച്ചു. ഈ സമയത്ത് ഇസ്രയേൽ രാഷ്ട്രത്തോട് അനുഭാവം പുലർത്തുന്ന ലോകത്തിലെ ഏക രാഷ്ട്രത്തലവൻ ഡോണൾഡ് ട്രംപാണെന്നും അദ്ദേഹം പറഞ്ഞു.