

അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
file photo
വാഷിങ്ടൺ: വെനസ്വേലയിൽ നിക്കൊളാസ് മഡുറോയെ അധികാരത്തിൽ നിന്ന് നീക്കിയ സൈനിക നീക്കത്തിന് പിന്നാലെ, രാജ്യത്തെ പുതിയ ഇടക്കാല ഭരണകൂടത്തിന് നേരെയും കടുത്ത മുന്നറിയിപ്പുമായി അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അമെരിക്കയുടെ ലക്ഷ്യങ്ങളുമായി സഹകരിച്ചില്ലെങ്കിൽ വെനസ്വേലയിൽ വീണ്ടും സൈനിക ശക്തി ഉപയോഗിക്കാൻ മടിക്കില്ലെന്ന് റൂബിയോ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിൽ സാക്ഷ്യപ്പെടുത്തും. മഡുറോയുടെ അറസ്റ്റിനു ശേഷം റൂബിയോ നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്.
ജനുവരി ആദ്യവാരം നടന്ന "ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' എന്ന സൈനിക നടപടിയിലൂടെയാണ് മഡുറോയെ പിടികൂടി ന്യൂയോർക്കിൽ എത്തിച്ചത്. ഇപ്പോഴത്തെ വെനസ്വേലയുടെ ഇടക്കാല സർക്കാർ അമെരിക്കൻ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് റൂബിയോ പറഞ്ഞു.
മഡുറോയ്ക്ക് എന്തു സംഭവിച്ചു എന്ന് നിലവിൽ വെനസ്വേല ഭരിക്കുന്ന ഡെൽസി റോഡ്രിഗസിന് കൃത്യമായി അറിയാമെന്നും അവരുടെ നിലനിൽപിന് അമെരിക്കയുമായി സഹകരിക്കുന്നതാണ് നല്ലതെന്ന് അവർ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്നും റൂബിയോ തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി.
വെനസ്വേലയിലെ സൈനിക ഇടപെടൽ ഒരു യുദ്ധം അല്ലെന്നും മറിച്ച് നിയമം നടപ്പിലാക്കാനുള്ള ഒരു നടപടി മാത്രമാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. കോൺഗ്രസിന്‍റെ മുൻകൂർ അനുമതിയില്ലാതെ ആക്രമണം നടത്തിയതിനെ ന്യായീകരിക്കാനാണ് ഈ വാദം ഉയർത്തുന്നത്. വെനസ്വേലയിൽ നിലവിൽ യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടില്ലെന്നും റൂബിയോ ആവർത്തിച്ചു.