

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി
ടെഹ്റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയ്ക്ക് കാരണം ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ അമെരിക്ക ലംഘിച്ചതാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം വളരെ ലളിതമാണെന്ന് അരാഗ്ചി പറഞ്ഞു. അമെരിക്കൻ ഭരണകൂടം ഒപ്പു വച്ച ധാരണാപത്രത്തിലെ വാഗ്ദാനങ്ങളിലേയ്ക്ക തിരികെ വരികയും അവ പൂർണമായി പാലിക്കുകയും ചെയ്താൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ വഴിയൊരുങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മേഖലയിൽ വർധിച്ചു വരുന്ന സംഘർഷങ്ങളിൽ ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി ആശങ്ക രേഖപ്പെടുത്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്‍റെ സ്വാതന്ത്ര്യവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും രാജ്യങ്ങൾ തമ്മിൽ ശക്തമായ നയതന്ത്ര ചർച്ചകളും സഹകരണവും തുടരണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു.