

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
file photo
ന്യൂയോർക്ക്: ലോക രാജ്യങ്ങൾ കൃത്യമായി വാർഷിക ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് ഐക്യരാഷ്ട്ര സഭ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ടുകൾ. 130 രാജ്യങ്ങളാണ് ഇത്തരത്തിൽ ഫീസടയ്ക്കാതെ ഉള്ളത്. ഇതിൽ യുഎസ് മാത്രം നൽകാനുള്ളത് 400 കോടി ഡോളറാണെന്നും അമെരിക്കൻ വിഹിതം കിട്ടാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
നിലവിലെ യുഎൻ സാമ്പത്തിക നിയമങ്ങളിൽ മാറ്റം വരുത്തുകയോ 193 അംഗരാജ്യങ്ങളും കുടിശിക അടയ്ക്കുകയോ ചെയ്തില്ലെങ്കിൽ സംഘടന സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎന്നിന്‍റെ പ്രവർത്തനങ്ങൾക്കായി അമെരിക്ക 219.6 കോടി ഡോളർ നൽകാനുണ്ട്. ഇതിൽ 76.7 കോടി ഡോളർ ഈ വർഷം മാത്രം അടയ്ക്കേണ്ടതാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സമാധാന ദൗത്യങ്ങൾക്കായി 180 കോടി ഡോളർ തുക വേറെയും നൽകാനുണ്ട്.
ഈ തുക വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. കുടിശികയിൽ വെനസ്വേലയാണ് രണ്ടാമതുള്ളത്. 60 രാജ്യങ്ങൾ മാത്രമാണ് തങ്ങളുടെ വാർഷിക വിഹിതം പൂർണമായും അടച്ചത്.