

പശ്ചിമേഷ്യയിലേയ്ക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാൻ യുഎസ് നീക്കമെന്ന് റിപ്പോർട്ടുകൾ
FILE PHOTO
യുഎസ് സെൻട്രൽ കമാൻഡിന്‍റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ഇറാനിൽ 7800ൽ അധികം ആക്രമണങ്ങൾ നടന്നു
20ലധികം ഇറാനിയൻ കപ്പലുകൾക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്തു
വാഷിങ്ടൺ: ഇറാനെതിരായ അമെരിക്കയുടെയും ഇസ്രയേലിന്‍റെയും സംയുക്ത സൈനിക നീക്കം മൂന്നാം ആഴ്ചയിലേയ്ക്ക കടന്നതിനു പിന്നാലെ പശ്ചിമേഷ്യയിലേയ്ക്ക് കൂടുതൽ യുഎസ് സൈനികരെ അയയ്ക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. ഇത് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സംഘർഷ ഭരിതമാക്കുമോ എന്ന ആശങ്കയാണ് ലോകരാജ്യങ്ങൾക്കുള്ളത്.
ഇറാന്‍റെ സ്വർണഖനിയെന്ന് വിശേഷിപ്പിക്കുന്ന ഖാർഗ് ദ്വീപിലേയ്ക്ക് യുഎസ് സൈനികരെ അയയ്ക്കുന്നതിനുള്ള സാധ്യതയും അമെരിക്ക പരിശോധിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ അമെരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് ട്രംപ് ഭരണകൂടത്തിന്‍റെ പരിഗണനയിലാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഹോർമൂസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നു പോകാനടക്കം കൂടുതൽ സൈനികരുടെ ആവശ്യമുണ്ട്. കൂടാതെ ഇറാൻ തീരത്ത് കരസേനയെ വിന്യസിപ്പിക്കാനുള്ള നീക്കവും നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇപ്പോൾ കരസേനയെ അയയ്ക്കാൻ തീരുമാനം എടുത്തിട്ടില്ലെന്നും പ്രസിഡന്‍റ് ട്രംപിനു മുന്നിൽ എല്ലാ ഓപ്ഷനുകളും ഉണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് റോയിട്ടേഴ്സിനോടു പറഞ്ഞു.
ഇറാന്‍റെ മിസൈൽ ശേഷികൾ തകർക്കുക, നാവിക സേനയെ ദുർബലപ്പെടുത്തുക, ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക , എന്നിവയാണ് ഓപ്പറേഷൻ എപിക് ഫ്യൂറിയിലൂടെ അമെരിക്ക ലക്ഷ്യം വയ്ക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു. യുഎസ് സെൻട്രൽ കമാൻഡിന്‍റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ഇറാനിൽ 7800ൽ അധികം ആക്രമണങ്ങൾ നടന്നു. 120ലധികം ഇറാനിയൻ കപ്പലുകൾക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്തു- റിപ്പോർട്ട് വ്യക്തമാക്കുന്നു.