

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം
credit: x
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐആർജിസി ഔദ്യോഗികമായി ഏറ്റെടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് ലക്ഷ്യമാക്കി തൊടുത്തു വിട്ട മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചതായാണ് ഇറാന്‍റെ അവകാശവാദം. എന്നാൽ ആക്രമണ സമയത്ത് നെതന്യാഹു ഓഫീസിലുണ്ടായിരുന്ന എന്ന കാര്യത്തിലോ അദ്ദേഹത്തിന്‍റെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതു വരെ ലഭ്യമായിട്ടില്ല.
ഇസ്രയേലിന്‍റെ വിഖ്യാതമായ പ്രതിരോധ കവചങ്ങളെ ഭേദിച്ചാണോ മിസൈലുകൾ എത്തിയതെന്ന കാര്യത്തിലും അവ്യക്തത തുടരുന്നു.സംഭവത്തിൽ ഇസ്രയേൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും മേഖലയിൽ സൈനിക ജാഗ്രത പരമാവധി ഉയർത്തിയിട്ടുണ്ട്. ഇറാന്‍റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകാൻ ഇസ്രയേൽ തയാറെടുക്കുന്നതായാണ് സൂചനകൾ.
ആക്രമണം നടന്നതായി പറയപ്പെടുന്ന പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് തകർക്കാൻ ഇസ്രയേലിന്‍റെ അയൺഡോം ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് സാധിച്ചോ എന്നതിനെക്കുറിച്ച് പ്രതിരോധ വിദഗ്ധർ ചർച്ച തുടങ്ങിക്കഴിഞ്ഞു. ലോക രാഷ്ട്രങ്ങൾ അതീവ ആശങ്കയോടെ ഉറ്റു നോക്കുന്ന ഈ നീക്കം വലിയൊരു പ്രാദേശിക യുദ്ധത്തിലേയ്ക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.