

മോദിയോടുള്ള ആദര സൂചകമായി നെസെറ്റിൽ ഇന്ത്യയുടെ ദേശീയഗാനാലാപന വേളയിൽ നിന്ന്
file photo
ജെറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹോദരനെന്നു വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെന്‍റായ നെസെറ്റിൽ മോദിക്കു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രയേൽ പാർലമെന്‍റിൽ എത്തിയ പ്രധാനമന്ത്രിക്ക് അംഗങ്ങൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചു. നെസെറ്റിൽ മോദിയോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചത് ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചു.
മോദി ഇസ്രയേലിന്‍റെ ഉറച്ച സഖ്യ കക്ഷിയാണന്നും അദ്ദേഹം ഇന്ത്യയെ മാറ്റി മറിച്ചെന്നും നെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രശംസിച്ചു. മുമ്പ് മോദിയുമായി മെഡിറ്ററേനിയൻ തീരത്ത് ചെലവഴിച്ച സമയം അദ്ദേഹം അനുസ്മരിച്ചു. അന്നു മുതൽ ഇന്നു വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വർധിപ്പിച്ചു കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോദി എന്നും സത്യത്തിനു വേണ്ടിയും ഇസ്രയേലിനൊപ്പവും നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും യഹൂദ വിരുദ്ധത വർധിക്കുമ്പോഴും ജൂത സമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോൾ തങ്ങളുടെ കരുത്തിന്‍റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നെതന്യാഹുവിന്‍റെ പ്രസംഗത്തിനിടെ ഇസ്രയേലിലെ പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ചിരുന്നു.
സുപ്രീം കോടതി പ്രസിഡന്‍റിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. എന്നാൽ ഇന്ത്യയോടുള്ള ബഹുമാന സൂചകമായി മോദിയുടെ പ്രസംഗം കേൾക്കാൻ അവർ പിന്നീട് തിരിച്ചെത്തി. ഇരു രാജ്യങ്ങലും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുക എന്നതാണ് മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ലക്ഷ്യം. ബെൻ ഗുറിയാൻ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മര്യാദകൾ മാറ്റി വച്ച് ബെഞ്ചമിൻ നെതന്യാഹു നേരിട്ട് എത്തുകയായിരുന്നു.