

മാലിയിൽ സായുധ സംഘം അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
മാലി: മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. മാലിയിലെ കോബ്രിയിൽ നിന്നാണ് അഞ്ച് ഇന്ത്യക്കാരെ തോക്കിൻ മുനയിൽ നിർത്തി തട്ടിക്കൊണ്ട് പോയത്. 5 പേരും മാലിയിൽ സ്വകാര്യ കമ്പനിയിൽ വയറിംഗ് ജോലി ചെയ്യുന്നവരാണ്. തട്ടിക്കൊണ്ടുപോയെന്ന വിവരം കമ്പനി അധികൃതരും, സുരക്ഷ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സായുധ സംഘമാണെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരായ ജീവനക്കാരെ ബാംകോയിലേക്ക് മാറ്റി.
തട്ടിക്കൊണ്ട് പോകലിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിലവിൽ സൈന്യമാണ് മാലിയിൽ ഭരണം നിയന്ത്രിക്കുന്നത്. ക്രിമിനൽ സംഘങ്ങളും അൽ ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഇവിടെ പതിവാണ്. സെപ്തംബറിൽ ജിഹാദി സംഘം രണ്ട് എമിറൈറ്റ് സ്വദേശികളെയും, ഒരു ഇറാൻ സ്വദേശിയെയും തട്ടിക്കൊണ്ട് പോയിരുന്നു. തുടർന്ന് മോചനദ്രവ്യം നൽകിയാണ് ഇവരെ മോചിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മാലിയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.