
ഡോണൾഡ് ട്രംപ്
വാഷിങ്ടൺ ഡിസി: ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം സംബന്ധിച്ച് വീണ്ടും വിവാദ പരാമർശവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ഫൈറ്റർ ജെറ്റുകൾ വെടിയേറ്റു വീണെന്നാണ് ട്രംപിന്‍റെ പുതിയ 'കണ്ടെത്തൽ'.
റിപ്പബ്ലിക്കൻ പാർട്ടി എംപിമാർക്കു വേണ്ടി നടത്തിയ സ്വകാര്യ വിരുന്ന് സത്കാതരത്തിനിടെയാണ് പരാമർശം. എന്നാൽ, വീണ വിമാനങ്ങൾ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്‍റേതാണോ എന്നൊന്നും ട്രംപിന് അറിയുകയുമില്ല!
നേരത്തെ, താൻ ഇടപെട്ടാണ് ഇന്ത്യ - പാക്കിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയതെന്ന ട്രംപിന്‍റെ അവകാശവാദം ഇന്ത്യ പാടേ നിരാകരിച്ചിരുന്നു. പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് വെടിനിർത്തൽ സന്നദ്ധത അറിയിക്കുകയായിരുന്നു എന്നാണ് ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട്. ട്രംപിന്‍റെ അവകാശവാദത്തെക്കുറിച്ച് പാക്കിസ്ഥാൻ വ്യക്തമായ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല.
സൈനിക നടപടിക്കിടെ ഇന്ത്യയുടെ മൂന്ന് റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായും പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതായും പാക്കിസ്ഥാനും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനു യാതൊരു തെളിവും ഹാജരാക്കാൻ അവർക്കു സാധിച്ചിരുന്നില്ല.
നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യയും സമ്മതിച്ചിട്ടുണ്ടെങ്കിലും, അതിന്‍റെ മറ്റു വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ എണ്ണത്തിനു പ്രസക്തിയില്ലെന്നും ലക്ഷ്യം നേടിയെന്നുമാണ് ഇന്ത്യൻ സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.