

ആറു മാസം നീണ്ടാലും യുദ്ധത്തിന് രാജ്യം സജ്ജമെന്ന് ഇറാൻ
file photo
ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പുകളെയും അവകാശ വാദങ്ങളെയും പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടു നിൽക്കുന്ന വലിയൊരു യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് അരാഗ്ചി വ്യക്തമാക്കി. യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന പ്രസ്താവനകൾ നിലനിൽക്കെയാണ് അൽജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ തങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക സമയപരിധികളില്ലെന്നും ആവശ്യമെങ്കിൽ ഏതറ്റം വരെയും പോകുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇറാനിൽ പുതിയതും കൂടുതൽ വിവേകപൂർണവുമായ ഒരു ഭരണകൂടമാണ് നിലവിൽ ഉള്ളതെന്നും അമെരിക്കയുമായി ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്നുമുള്ള ട്രംപിന്‍റെ വാദങ്ങളെ അരാഗ്ചി പൂർണമായും നിഷേധിച്ചു.
വാഷിങ്ടണുമായി നിലവിൽ നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മധ്യസ്ഥർ വഴി പരോക്ഷമായ ചില ആശയവിനിമയങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനായി അമെരിക്ക മുന്നോട്ടു വച്ച പതിനഞ്ചിന നിർദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചെന്ന ട്രംപിന്‍റെ പ്രസ്താവനയും അരാഗ്ചി തള്ളി. യുഎസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ യാഥാർഥ്യബോധമില്ലാത്തതും അമിതവുമാണെന്നാണ് ഇറാന്‍റെ നിലപാട്.
ഭീഷണിയുടെയും സമയപരിധിയുടെയും ഭാഷയിൽ ഇറാനോട് സംസാരിക്കാൻ കഴിയില്ലെന്നും ട്രംപ് തന്‍റെ ഈ കടുംപിടുത്ത സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ നാശനഷ്ടങ്ങൾ നേരിടുന്നതിന് മുൻപ് മേഖലയിലാകെ സമാധാനം ഉറപ്പു വരുത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കുകയാണ് ശത്രുക്കൾ ചെയ്യേണ്ടതെന്നും ഇറാൻ ഓർമ്മിപ്പിച്ചു.