
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
file photo
വാഷിങ്ടൺ: വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചാൽ യുദ്ധം പുനരാരംഭിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നത് താൻ പരിഗണിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
"ഞാൻ ഒരു വാക്കു പറഞ്ഞാൽ ഇസ്രയേൽ വീണ്ടും ആ തെരുവുകളിലേക്ക് ഇറങ്ങും. ഹമാസ് നിരായുധീകരണം നടപ്പാക്കണം. ആ ഉദ്യമത്തിൽ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകും. ഹമാസിനെ ആയുധമുക്തമാക്കാൻ ഇസ്രയേലിന് യുഎസ് സൈന്യത്തിന്‍റെ ആവശ്യമില്ല' എന്നിങ്ങനെയായിരുന്നു ട്രംപിന്‍റെ വാക്കുകൾ.
രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിച്ച് ഇക്കഴിഞ്ഞ 13 നാണ് ഗാസ സമാധാന കരാർ ഒപ്പിട്ടത്. ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ ട്രംപിന്‍റെയും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോക നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിലാണ് സമാധാന കരാർ ഒപ്പു വച്ചത്. കരാർ പ്രകാരം ഇസ്രയേൽ സൈന്യം പിൻവാങ്ങിയതോടെ ഗാസയിൽ പിടി മുറുക്കിയ ഹമാസ് വിമത വിഭാഗത്തിൽ പെട്ട ഏഴു പേരെ തെരുവിൽ പരസ്യമായി വെടി വച്ചു വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാർ പ്രകാരം ഹമാസ് നിരായുധീകരണം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.