
അധിക തീരുവ കുറച്ച് ഇന്ത്യയോട് ട്രംപ് മാപ്പ് പറയണമെന്ന് യുഎസ് നയതന്ത്രജ്ഞൻ എഡ്വേർഡ് പ്രൈസ്
file photo
വാഷിങ്ടൺ: ഇന്ത്യയുടെ മേൽ ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കണമെന്നും വിഷയത്തിൽ യുഎസ് ഇന്ത്യയോട് മാപ്പു പറയണമെന്നും യുഎസ് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് സർവകലാശാല പ്രൊഫസറുമായ എഡ്വേർഡ് പ്രൈസ് ആവശ്യപ്പെട്ടു. യുഎസും റഷ്യയും ചൈനയുമായുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മിടുക്കാണ് കാട്ടിയതെന്നും 21ാം നൂറ്റാണ്ടിന്‍റെ ഗതി നിർണയത്തിൽ ഇന്ത്യയ്ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചൈനയുമായി ഏറ്റുമുട്ടുകയും റഷ്യയുമായി യുദ്ധത്തിലായിരിക്കുകയും ചെയ്യുന്ന ഈ പ്രത്യേക സാഹചര്യത്തിൽ യുഎസ് പ്രസിഡന്‍റ് ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവ ചുമത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല എന്നാണ് എഡ്വേർഡ് പ്രൈസ് പറഞ്ഞത്. ഇന്ത്യയ്ക്ക് പൂജ്യം ശതമാനം തീരുവയാണ് താൻ നിർദേശിക്കുന്നതെന്നും ഒപ്പം ഇന്ത്യയോടു യുഎസ് മാപ്പു പറയണമെന്നുമാണ് തന്‍റെ അഭിപ്രായമെന്നും പ്രൈസ് കൂട്ടിച്ചേർത്തു.
ആഗോള ശക്തികൾക്കിടയിലെ സാധ്യതകൾ ഇന്ത്യ കൈകാര്യം ചെയ്ത സമർഥമായ രീതിയെയും അദ്ദേഹം പ്രശംസിച്ചു. റഷ്യയോടും ചൈനയോടും പൂർണമായി ചേർന്നു നിൽക്കാതെ തന്നെ ഇന്ത്യയുടെ സ്വാധീനം മോദി വ്യക്തമാക്കുന്നു. അദ്ദേഹം വളരെ സമർഥമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. തനിക്കു മറ്റു സാധ്യതകളുണ്ടെന്ന് അദ്ദേഹം എപ്പോഴും അമെരിക്കയെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ചൈനയെയും റഷ്യയെടും പൂർണമായി ആശ്രയിക്കുന്നുമില്ല. സൈനിക പരേഡിൽ പങ്കെടുക്കാത്തത് ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ റഷ്യയുടെയോ ചൈനയുടെയോ സ്വാധീന വലയത്തിൽ വീഴില്ലെന്നും സ്വതന്ത്ര ചിന്തയുള്ള ഒരു പരമാധികാര രാജ്യമാണ് ഇന്ത്യയെന്നും കൂട്ടിച്ചേർത്ത അദ്ദേഹം സ്വന്തം നിലപാടുകളും തീരുമാനങ്ങളുമുള്ള ഇന്ത്യ ഒരു പക്ഷത്തും സ്ഥിരമായി നിലയുറപ്പിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.