

സമൻവിത ധരേശ്വർ
file photo
സിഡ്നി: എട്ടുമാസം ഗർഭിണിയായ ഇന്ത്യൻ വംശജ അമിതവേഗത്തിൽ വന്ന കാറിടിച്ചു മരിച്ചു. ഭർത്താവിനും മൂന്നു വയസ് പ്രായമുള്ള മകനുമായി റോഡരികിൽ കൂടി നടന്നു പോകുന്നതിനിടെയാണ് അപകടം. സോഫ്റ്റ് വെയർ എൻജിനീയറായ സമൻവിത ധരേശ്വർ എന്ന 33 കാരിയാണ് കൊല്ലപ്പെട്ടത്. കൗമാരക്കാരനായ ഓസ്ട്രേലിയൻ വംശജൻ അമിതവേഗതയിൽ ഓടിച്ച ബിഎംഡബ്ല്യു കാറിടിച്ചായിരുന്നു ദുരന്തം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
സിഡ്നിയിലെ ഹോൺസ്ബിയിലാണ് അപകടം. 18 വയസുള്ള ഓസ്ട്രേലിയൻ പൗരൻ ആരോൺ പാപസോഗ്ലുവാണ് കാറോടിച്ചത്. പരിക്കേറ്റ സമൻവിതയെ വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് 7ന്യൂസ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രതിയെ വഹ്രൂംഗയിലെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്ത് മരണകാരണമായ അപകടകരമായ ഡ്രൈവിങ്, മരണകാരണമായ അശ്രദ്ധമായ ഡ്രൈവിങ്, ഒരു ഗർഭസ്ഥ ശിശുവിന്‍റെ നഷ്ടത്തിനു കാരണമായത് എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. അൽസ്കോ യൂണിഫോംസ് എന്ന ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു സമൻവിത.