

കോവിഡ് വാക്സിൻ അംഗീകാര പ്രക്രിയ മാറ്റാനൊരുങ്ങി യുഎസ്
FILE PHOTO
വാഷിങ്ടൺ: കോവിഡ് 19 വാക്സിനേഷൻ പത്തു കുട്ടികളുടെ മരണ കാരണമായതായി ആരോപിച്ച് വാക്സിൻ അംഗീകാര പ്രക്രിയയിൽ മാറ്റം വരുത്താൻ പോകുകയാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മാധ്യമങ്ങളെ അറിയിച്ചു. എഫ്ഡിഎയുടെ ചീഫ് മെഡിക്കൽ ആൻഡ് സയന്‍റിഫിക് ഓഫീസറും സെന്‍റർ ഫൊർ ബയോളജിക്സ് ഇവാല്യുവേഷൻ ആന്‍ഡ് റിസർച്ച് ഡയറക്റ്ററുമായ ഡോ.വിനയ പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്.
മരണ സാധ്യത വളരെ കുറവായിരുന്ന ആരോഗ്യമുള്ള പിഞ്ചു കുട്ടികളെ ബൈഡൻ ഭരണ കൂടത്തിന്‍റെ നിർദേശപ്രകാരം സ്കൂളുകളിലെയും ജോലി സ്ഥലത്തെയും നിർബന്ധിത വാക്സിനേഷനുകളിലൂടെ വാക്സിൻ സ്വീകരിക്കാൻ നിർബന്ധിച്ചു. ഇത് മരണത്തിൽ കലാശിച്ചേക്കാം എന്നാണ് ഇതേപ്പറ്റി വിനയപ്രസാദ് പറഞ്ഞത്.
എന്നാൽ സംഭവിച്ച ബാല മരണങ്ങളെ കുറിച്ചോ എഫ്ഡിഎ ഈ നിഗമനത്തിൽ എങ്ങനെ എത്തിയെന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയില്ല. എന്നാൽ 96 മരണങ്ങൾ പരിശോധിച്ച പ്രാരംഭ വിശകലനത്തിൽ പത്തോളം മരണങ്ങൾ കോവിഡ് 19 വാക്സിനേഷനുമായി ബന്ധിപ്പിച്ചതായിരുന്നു എന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.
കോവിഡ് 19 കുട്ടികളിൽ ഒരിക്കലും ഉയർന്ന മരണ നിരക്ക് ഉണ്ടാക്കുന്നതായിരുന്നില്ലെന്നും അതിന്‍റെ ഫലങ്ങൾ വാർഷിക വാക്സിനുകൾ ഇല്ലാത്ത ശ്വാസകോശ വൈറസുകളുടേതിനോടു താരതമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.വാക്സിനുകൾ പലതും രോഗികൾക്ക് ശരിയായ സമയത്തു നൽകുമ്പോൾ മികച്ചതാണെങ്കിലും അതേ മരുന്ന് അനുചിതമായി നൽകിയാൽ ദോഷം വരുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.